അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍.. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി ബിലാല്‍
ക്രൂരനായ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നുറപ്പിക്കുന്ന വാര്‍ത്ത അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍: കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍ പ്രതി വിശദീകരിച്ചത്. പ്രതിയെ ഇന്ന് ആലപ്പുഴയിലെ ലോഡ്ജിലും ചെങളത്തും എത്തിച്ച് തെളിവെടുക്കും. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ബിലാല്‍ വെളിപ്പെടുത്തി
ബിലാല്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് പിതാവ് നിസാമുദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ജിക്കപ്പുറം ഓണ്‍ലൈന്‍ റമ്മിയായിരുന്നു ബിലാലിന്റെ ഇഷ്ടഗെയിം. ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാല്‍ നേടിയിരുന്നു. ലഭിക്കുന്നതിന്റെ ഇരട്ടി കളിച്ച് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. ജോലിക്കിടയില്‍ പോലും ഭൂരിഭാഗം സമയം മൊബൈല്‍ ഗെയിം കളിക്കാന്‍ നീക്കിവെച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ കടയില്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചതോടെ വരുമാനം അടഞ്ഞു. പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയതെന്നാണ് ബിലാലിന്റെ മൊഴി. വാഹനങ്ങളുടെ ബാറ്ററി ഉള്‍പ്പെടെ മോഷ്ടിച്ച ബിലാലിന് ബാറ്ററി ബിലാലെന്ന ഇരട്ടപ്പേരുമുണ്ട്. കൂടുതല്‍ പണം ഒറ്റയടിക്ക് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുല്‍ സാലിയുടെ വീട്ടിലെത്തിയത്. ആ കവര്‍ച്ചാശ്രമം കൊലപാതകത്തില്‍ കലാശിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും പ്രതി അതിബുദ്ധിമാനാണെന്ന് തെളിയിക്കുന്നു. തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും അതെ സമയം ബിലാല്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളല്ല. മറിച്ച്, കൂടുതല്‍ ബുദ്ധിമാനാണെന്ന നിലപാടിലാണു പൊലീസ്. തെളിവുകള്‍ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണു പൊലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാന്‍ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാന്‍ വീട്ടില്‍ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളതു കൊണ്ടാകാം ബിലാല്‍ അതൊക്കെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയതെന്നു പൊലീസ് കരുതുന്നു.
ഷീബയുടെ വീട്ടില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതു തെറ്റായ ടവര്‍ ലൊക്കേഷനിലൂടെ പൊലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കാം. ഷീബയെയും അബ്ദുല്‍ സാലിയെയും ആക്രമിച്ചതിനു ശേഷം വീട്ടിലെ ലൈറ്റുകള്‍ ഓഫ് ചെയ്തതിനു ശേഷമാണു പാചകവാതക സിലിണ്ടറില്‍ നിന്നു ഗ്യാസ് തുറന്നുവിട്ടത്.
ആരെങ്കിലും ലൈറ്റ് ഓണ്‍ ചെയ്താല്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നു പ്രതി കരുതിയിരിക്കാമെന്ന് അന്വേഷണ സംഘാംഗമായ കടുത്തുരുത്തി എസ്‌ഐ ടി.എസ്. റെനീഷ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാകണം ഇയാള്‍ മോഷ്ടിച്ച കാര്‍ ആലപ്പുഴ വരെ ഓടിച്ചുകൊണ്ടുവന്നത്. ആലപ്പുഴയില്‍ എത്തിയ ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ മാറിക്കയറിയാണ് എറണാകുളത്ത് എത്തിയത്. 130 കിലോയാണു ബിലാലിന്റെ ശരീരഭാരമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha