മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല ആരോപിക്കുന്നു.
ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍വീസ് റൂള്‍ അനുസരിച്ച് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കണ്ട രീതിയിലാണോ ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വീസ് റൂള്‍ അനുസരിച്ചാണെങ്കില്‍, ശിവശങ്കറിന്റെ പേരില്‍ കേസ് എടുത്ത് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അങ്ങോട്ടേക്ക് എത്തുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ഐടി വകുപ്പില്‍ നൂറു കണക്കിന് പിന്‍വാതില്‍ നിയമനങ്ങൾ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.
അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി കിട്ടിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സീനിയര്‍ ഫെലോ ആയിട്ടാണ് അമേരിക്കന്‍ പൗരയെ നിയമിച്ചത്. ഐടി വകുപ്പില്‍ നടന്ന നൂറു കണക്കിന് പിന്‍വാതില്‍ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha