കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ ഇന്നലെ നടത്തിയ മത്സ്യമേഖലാ പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തിൽ അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ബോട്ടുടമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ട്രോളിംഗ് 60 ദിവസമാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി യോഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ കൂടുതലായി കാണപ്പെടാറുണ്ട്. വൻതോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും അടുത്ത തലമുറയിലെ മത്സ്യകുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും.
ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനും കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് വർഷം തോറും ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha



























