ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു? പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് ? മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എങ്ങനെയാണ് സംസ്ഥാനം വിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‍ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എയുടെ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്‍ ഈ ആവശ്യം ഫേസ്ബുക്കിലൂടെ കുറിച്ചത്. ബംഗളൂരുവില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയന്‍ വ്യക്തമാക്കണം. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണ്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എന്‍. ഐ. എ യ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയെ ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. രണ്ടു ദിവസമായി രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്‌ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha