തിരുവനന്തപുരത്ത് സമ്പര്‍ക്കം വഴി 301 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരത്ത് ഇന്ന് സമ്പര്‍ക്കം വഴി 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 722 രോഗികളില്‍ 339 പേരും തിരുവനന്തപുരത്താണ്.അതിൽ തന്നെ 301 എണ്ണവും സമ്പർക്കം മൂലമാണ്.
5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉറവിടം തിരിച്ചറിയാത്ത 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റിലെ 61 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുമുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്.
ആളുകള്‍ നിയന്ത്രണം പാലിക്കാത്ത അവസ്ഥയാണ് തലസ്ഥാനനഗരിയില്‍ പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനത്തിന്റെ ഈ അനുഭവം മുന്‍നിര്‍ത്തി പ്രത്യേക പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കും.
ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുകയും റിസല്‍ട്ട് അതിവേഗം ലഭിക്കുന്ന കാര്യം ഉറപ്പുവരുത്തുകയും ചെയ്യും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗിക്കും. പരിശോധനാകേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങാന്‍ അനുമതി നല്‍കും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ ഉള്ള സെന്‍ററുകള്‍ തുടങ്ങും. ആരോഗ്യപ്രവര്‍ത്തകരെ ആകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഏത് നിമിഷവും പ്രവര്‍ത്തിക്കുന്ന സേനയെപ്പോലെയാവും. സര്‍ക്കാര്‍ ആശുപത്രിയുലുള്ളവര്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ഉള്ളവരെയും വിദ്യാര്‍ഥികളെയും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha