മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നു? യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ്
യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ് രംഗത്ത്. രാജ്യദ്രോഹ കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ അനുമതി തേടിയ ആളാണ് ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ കേരള സര്‍ക്കാരാണോ ഉത്തരവാദിയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
' യു.ഏ.ഇ. അറ്റാഷെ ഇന്ത്യ വിട്ടു! രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യാന്‍ എന്‍.ഐ. അനുമതി തേടിയ ആളാണ് രക്ഷപ്പെട്ടത് !! കേരള സര്‍ക്കാരാണോ ഉത്തരവാദി? നയതന്ത്ര പരിരക്ഷയുടെ പേരിലാണ് രാജ്യം വിടാന്‍ അനുവദിച്ചത് എന്നാണ് വാദമെങ്കില്‍ കേസ് രാജ്യദ്രോഹമല്ലേ? രാജ്യദ്രോഹക്കേസില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന നയതന്ത്രപ്രതിനിധിയെ ഇന്ത്യ പുറത്താക്കാതിരുന്നത് എന്തു കൊണ്ട്?
ഇന്ത്യയിലെ പാകിസ്ഥാനി എംബസിയില്‍ ചാരവൃത്തി ആരോപിക്കപ്പെട്ടവരെ പുറത്താക്കിയ എത്ര ഉദാഹരണങ്ങള്‍ വേണം? ഇതിലെന്തേ അതുണ്ടായില്ല? ഏതാനും വര്‍ഷം മുമ്ബ് കേവലമൊരു ക്രിമിനല്‍ കേസില്‍ യു.എസിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ദേവയാനി ഖോബ്രഗ ഡെയെ അമേരിക്ക അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതും ഓര്‍ക്കുന്നില്ലേ?
രാജ്യദ്രോഹക്കേസില്‍ നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയുടെ വിചാരണ സാദ്ധ്യമാവില്ലെന്ന് അംഗീകരിക്കാം. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ പോലും അറ്റാഷേയെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി എന്‍.ഐ.എ.ക്ക് തേടാന്‍ അവസരം നല്‍കാതെ രക്ഷപ്പെടാന്‍ അനുവദിച്ചതിന് എന്താണ് ന്യായം?
അറ്റാഷെ മറ്റു പ്രതികളുമായി എണ്ണമറ്റ തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നിപ്പോള്‍ വ്യക്തമായിരിക്കുന്നു. എന്നിട്ടും ഐബിയും റോയും പോലുള്ള കേന്ദ്ര രഹസ്യാന്വോഷണ ഏജന്‍സികള്‍ക്ക് ഒരു സംശയവും തോന്നിയില്ലേ?അവിശ്വസനീയം! സാധാരണ ഇന്ത്യയിലെ വിദേശ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യന്‍ പൗരന്‍മാരെ നിരന്തരമായും അസ്വാഭാവികമായും ഫോണില്‍ ബന്ധപ്പെടുമ്ബോള്‍ ആ കോളുകള്‍ നിരീക്ഷിക്കപ്പെടാതെ പോയത് എന്തുകൊണ്ട്? ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്ന് അവകാശപ്പെടുന്ന പൊങ്ങച്ചക്കാരന്‍്റെ കീഴിലുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രാജ്യസുരക്ഷയിലുള്ള ശുഷ്കാന്തി ഇത്രയേയുള്ളോ?
അറ്റാഷെയുടെ പങ്ക് ഉള്‍പ്പെടെ എല്ലാ രഹസ്യങ്ങളും അറിയുന്നതു കൊണ്ടല്ലേ അന്വേഷണം ആരംഭിക്കും മുമ്ബുതന്നെ തിരക്കിട്ട് വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് തീര്‍പ്പുകല്‍പ്പിച്ചത്? ഇതിനു വിരുദ്ധമായല്ലേ എന്‍.ഐ.എ പിന്നീട് പറഞ്ഞത്? മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നു? ഡിപ്ലോമാറ്റിക് ബാഗേജല്ലെങ്കില്‍ എന്തിന് യു.എ.ഇ.
അംബാസഡറുടെ അനുമതിയോടെ മാത്രം തുറന്നു? അത് തേടാതെ തന്നെ ഉടന്‍ തുറക്കാമായിരുന്നില്ലേ?14 യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഉത്തരവില്‍ തെറ്റിച്ചു പറഞ്ഞത് പ്രതികള്‍ക്ക് ആയുധമായില്ലേ? രാജ്യരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പോലും അമിത് ഷായുടെ മന്ത്രാലയത്തിന്‍്റെ ജാഗ്രത ഇത്രയേ ഉള്ളൂ എന്നാണോ? ബി.ജെ.പി.യുടേയും കേന്ദ്ര സര്‍ക്കാരിന്‍്റേയും എല്ലാ നടപടികളും സംശയമുനയിലാണ്.'
https://www.facebook.com/Malayalivartha