സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്.ഇ.ഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം വാങ്ങി നൽകാൻ ഒത്തുകളിച്ച സർക്കാർ അഭിഭാഷക ടി ഗീനാകുമാരിക്കെതിരെയാണ് സതീശൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു. പിണറായി സർക്കാർ നിയമിച്ച പ്ലീഡർമാരും പബ്ലിക് പ്രോസിക്യൂട്ടറുമാരും യു ഡി എഫ് സർക്കാരിന് നിരന്തരം പണി കൊടുക്കുമ്പോൾ നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ അതിശക്തമായി നീങ്ങുന്നത്. സതീശൻ സർക്കാർ അധികാരമേറ്റ ആദ്യ ദിവസങ്ങളിൽ സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെത്തി
സ്റ്റേ വാങ്ങിയതും ഇടതുമുന്നണി നിയമിച്ച പ്ലീഡർമാരുടെ സഹായത്തോടെയാണ്. സാധാരണ കോടതികളിൽ സർക്കാർ ഉദ്യോഗസ്ഥർ സ്റ്റേ വാങ്ങുന്നതിനായി എത്തുമ്പോൾ സർക്കാർ അഭിഭാഷകർ എതിർക്കുകയാണ് പതിവ്. എന്നാൽ ഇടതു സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാർആരെയും എതിർക്കുന്നില്ല. പിന്നീട് ആരോഗ്യ ഡയറക്ടറുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഒടുവിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാൻ സർക്കാർ പ്ലീഡർ ഒത്തു കളിച്ചത് വൻ വിവാദമായി. പിണറായി സർക്കാർ ജില്ലാ ഗവൺമെൻറ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമിച്ച മുൻ എസ് എഫ് ഐ പ്രവർത്തകയും നേതാവുമായിരുന്ന ഗീനാകുമാരിയാണ് പ്രതിക്ക് ജാമ്യം വാങ്ങിനൽകിയത്. .
പ്രതി ജാമ്യം വാങ്ങി പുറത്തിറങ്ങുമ്പോൾ സർക്കാരിന് നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്. ഒടുവിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയാണ്. പ്രതിയുടെ ജാമ്യം നിഷേധിക്കണമെന്ന പോലീസ് റിപ്പോർട്ട് ഉണ്ടായിട്ടും അതിനു വിരുദ്ധമായി ഗീനാകുമാരി ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതിരുന്നതാണ് ജില്ലാ ജഡ്ജി നസീറ പ്രതിക്ക് ജാമ്യം അനുവദിക്കാൻ കാരണം. കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ പുതിയതായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നൽകരുതെന്നും ഇനിയും കസ്റ്റഡി ആവശ്യമുണ്ടെന്നും പോലീസ് നിലപാട് എടുത്തിരുന്നു. എന്നാൽ പോലീസിന്റെ കണ്ടെത്തലുകളെ പ്രോസിക്യൂട്ടർ കോടതിയിൽ എതിർത്തു. ആക്രമണത്തിന് ഉപയോഗിച്ച വടി കണ്ടെത്തണമെന്നും ജാമ്യം നൽകരുതെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത്.
1994 ൽ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നടത്തിയ ലാത്തിചാർജിൽ ഗീനയുടെ തലപൊട്ടി.ഇതോടെയാണ് ഗീനാകുമാരി വലിയ നേതാവയത്. ഇ.ഡിയെ ആക്രമിച്ച കേസില്‍ ആദ്യമായി ഒരു പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച സംബന്ധിച്ച് വിവാദം പുകയുകയാണ് . ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം നല്‍കാതിരിക്കാന്‍ 13 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് 18ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കൈമാറിയ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി ജാമ്യത്തെ എതിര്‍ത്തിരുന്നില്ല. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും നിലപാടെടുത്തു. തുടര്‍ന്ന് 24ന് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരിക്കല്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ല. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതുമില്ല. ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പോലും പൊലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഹരീഷ് മറ്റു പ്രതികളുമായി ചേര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥരുടെ കാര്‍ ആക്രമിച്ചപ്പോൾ ചില്ലു തകർന്ന് ഡ്രൈവര്‍ ശ്യാംരാജിന്റെ കണ്ണിനു ഗുരുതരപരുക്കേറ്റുവെന്ന് ജാമ്യത്തെ എതിര്‍ത്ത് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം പ്രതികള്‍ക്കുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു. പ്രതികള്‍ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും ഗ്ലാസ് അടിച്ചുതകര്‍ത്ത കമ്പും കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുണ്ട്. പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നും പൊലീസ് പറയുന്നു.
ജാമ്യം കിട്ടിയാല്‍ പ്രതി സമാനരീതിയിലുളള അക്രമസമരങ്ങള്‍ക്കു നേതൃത്വം നല്‍കും. സാക്ഷികളുടെ മൊഴിയെടുക്കാനും ഗൂഢാലോചന അന്വേഷിക്കാനുമുണ്ട്. മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവില്‍ പോകാനും ഇടയുണ്ടെന്നും അതിനാല്‍ ജാമ്യഹര്‍ജി നിരസിക്കണമെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് പ്രതിയെ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്.അതിനിടെ, ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി നിര്‍ദേശം നല്‍കി. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിക്കെതിരെ പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍നിന്ന് ഇവരെ ഒഴിവാക്കണമെന്നാണ് ആവശ്യം.
പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് പ്രോസിക്യൂഷന്‍ തന്നെ അന്വേഷണ സംഘത്തെ ഒറ്റുകൊടുത്തുവെന്ന് വ്യക്തമായത് . പ്രോസിക്യൂട്ടറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു സുപ്രധാന കേസില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.ഈ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും പ്രതികളെ കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് കത്തെഴുതി. പോലീസ് റിപ്പോർട്ട് അവസാന നിമിഷമാണ് കോടതിയിൽ എത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രതികരിച്ചത്.
മൂന്ന് പതിറ്റാണ്ട് മുന്‍പ് താന്‍ ലാത്തി കൊണ്ട് തല തല്ലിപ്പൊളിച്ച പഴയ എസ് എഫ് ഐ നേതാവിനെ കാണാന്‍ പൊലീസുകാരന്‍ എത്തിയത് വാർത്തയായിരുന്നു. . ആ പഴയ എസ് എഫ് ഐക്കാരി ഇന്ന് ഗവ. പ്ലീഡര്‍ ഡോ. ടി. ഗീനാകുമാരിയാണ്. പൊലീസുകാരന്‍ ഒലവക്കോട് റെയില്‍വേ പൊലീസ് അഡീഷനല്‍ എസ് ഐ പി എല്‍ ജോര്‍ജും. 1994 നവംബര്‍ 25 ന് ഉച്ചക്കാണ് ജോര്‍ജിന്റെ അടിയേറ്റ് ഗീനയുടെ തലയില്‍ മുറിവേറ്റത്.മുറിവേറ്റ തലയുമായി ഗീനയും സഹപ്രവര്‍ത്തകരും നില്‍ക്കുന്നത് പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം വന്നിരുന്നു. അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ ഗീന മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പഴ്‌സണും എസ് എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു അന്ന് ഗീന.
കൂത്തുപറമ്പിലെ പൊലീസ് വെടിവെപ്പില്‍ അഞ്ച് ഡി വൈ എഫ് ഐക്കാര്‍ കൊല്ലപ്പെട്ട ദിവസം തന്നെയായിരുന്നു സെക്രട്ടേറിയറ്റിലെ എസ് എഫ് ഐ സമരവും. രണ്ട് സംഭവങ്ങളും വലിയ വാര്‍ത്തയായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഇതോടെ കരുത്താര്‍ജ്ജിച്ചു. അന്ന് കേരള സായുധ പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ജോര്‍ജ്. സമരക്കാരെ നേരിടുന്ന പൊലീസുകാരെ തിരിച്ചറിയാതിരിക്കാന്‍ നെയിംപ്ലേറ്റ് ഊരി വെച്ചാണ് ജോര്‍ജ് ഇറങ്ങിയത്തലക്കടിയേറ്റ് ബോധരഹിതയായ ഗീനയെ പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരു വനിതയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത് ജോര്‍ജിനെ വേദനിപ്പിച്ചു. അന്ന് തന്നെ തെറ്റുപറ്റിയ കാര്യം വീട്ടില്‍ പറഞ്ഞിരുന്നു. മുപ്പത് വര്‍ഷം ഉള്ളിലുള്ള നീറ്റല്‍ തുറന്ന് പ്രകടിപ്പിച്ച് കുറ്റം ഏറ്റ് പറയാനാണ് കഴിഞ്ഞ ദിവസം ഗീനയെ നേരില്‍ കാണാന്‍ എത്തിയത്. ഗീനയും ആദ്യമായിട്ടായിരുന്നു ജോര്‍ജിനെ നേരില്‍ കാണുന്നത്.പൊലീസ് അസോസിയേഷന്‍ നേതാവായ സി ടി ബാബുരാജുമൊത്താണു ജോര്‍ജ് ഗീനയെ കണ്ടത്.
ആ സംഭവത്തിനു ശേഷം ഇന്നേവരെ ലാത്തി കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് ജോര്‍ജ് പറയുന്നു. പെട്ടെന്നൊരു പ്രകോപനത്തില്‍ ചെയ്‌തൊരു പാപത്തില്‍ പശ്ചാത്തപിച്ച സമാധാനത്തോടെ അടുത്ത വര്‍ഷം ജൂലായില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം ജോര്‍ജിന്റെ പ്രവൃത്തിയില്‍ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു ഗീനാകുമാരിയുടെ മറുപടി.'ട്രെയിനിംഗ് കഴിഞ്ഞു ഫീല്‍ഡിലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയില്‍ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകള്‍ മാഞ്ഞു പോയിട്ടൊന്നും ഇല്ല,' ഗീനാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയൊക്കെയുള്ള ഗീനാകുമാരി എങ്ങനെയാണ് സി പി എമ്മുകാരെ രക്ഷിക്കാതിരിക്കുക?
ഒരാളെ ജാമ്യത്തിൽ ഇറക്കിയാൽ ബാക്കിയുള്ളവർ പുറകെയിറങ്ങും എന്ന ധാരണയിലാണ് ഗീനാകുമാരി ഇത്തരത്തിൽ പ്രവർത്തിച്ചത്. സാധാരണഗതിയിൽ സർക്കാർ മാറിയാലും സർക്കാർ അഭിഭാഷകർ സർക്കാരിന്റെ അഭിമാനം സംരക്ഷിക്കും. എന്നാൽ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ വസതിയിൽ പരിശോധന കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രവർത്തകർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു.
വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായാണ് ഇ.ഡി. പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡിനെത്തിയത്. സംസ്ഥാന പൊലീസിനെ വിവരം അറിയിക്കാതെ സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് സംഘം രാവിലെ ആറരയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടകവീട്ടില്‍ എത്തിയത്. ആരുടെ വീട്ടിലാണു പരിശോധന എന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പള്ളിപ്പുറം ക്യാംപില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ വീടിനുള്ളില്‍ കടന്നപ്പോഴാണ് പിണറായി വിജയനെ കാണുന്നതും മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് എന്നും അറിയുന്നത്.
ഇ.ഡി.സംഘത്തിനു വേണ്ടിയാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞെങ്കില്‍ പോകില്ലായിരുന്നുവെന്നും തകര്‍ന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു.രാവിലെ ഏഴു മണിക്കു തുടങ്ങിയ റെയ്ഡ് നീണ്ടപ്പോള്‍ പുറത്ത് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ തടിച്ചു കൂടി. മുന്‍മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നതിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സ്ഥലത്തെത്തി. പല മേഖലകളില്‍നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ എത്തിയതോടെ വീട്ടിലേക്കു തള്ളിക്കയറാനുള്ള ശ്രമവും ഉണ്ടായി. ഇതിനിടയില്‍ പുറത്തു കാവല്‍നിന്ന പൊലീസുകാരന്റെ ഹെല്‍മറ്റ് വലിച്ചെടുത്ത് പ്രവര്‍ത്തകര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരെ എറിഞ്ഞു. തുടര്‍ന്ന് കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സംഘര്‍ഷം കൈവിട്ടു പോകുമെന്നു തോന്നിയ നേതാക്കള്‍ പ്രവര്‍ത്തകരോടു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വീടിന്റെ ഗേറ്റിനു മുന്നില്‍നിന്നു മാറിയ പ്രവര്‍ത്തകര്‍ റോഡില്‍ തന്നെ കുത്തിയിരിക്കുകയായിരുന്നു.റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി. ഉദ്യോഗസ്ഥര്‍ പുറത്തേക്കു വരും മുന്‍പ് പൊലീസ് വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയതു കണ്ടതോടെ കൂക്കിവിളികളുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വീടിനു പുറത്തുണ്ടായിരുന്നു. ആദ്യം വാഹനം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ മുന്നോട്ടു പോയി ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിയതോടെ രണ്ടുവശത്തെ ചില്ലുകളും കണ്ണാടികളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വലിയ ഇഷ്ടികകള്‍ എറിഞ്ഞാണു ചില്ലുകള്‍ തകര്‍ത്തത്. കാറിലുണ്ടായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തു.
ബിനീഷ് കോടിയേരി ഉള്‍പ്പെടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടാതെ പിണറായിയുടെ വീട്ടിലേക്കു കയറിപ്പോകുകയായിരുന്നു. പുറത്ത് അക്രമം നടക്കുമ്പോള്‍ പിണറായി വിജയന്‍ വീടിനു പുറത്തിറങ്ങി അവിടേയ്‌ക്കെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.ബേക്കറി ജംക്‌ഷനില്‍നിന്നു ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇ.ഡി. സംഘം തകര്‍ന്ന വാഹനങ്ങളില്‍ നേരെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കാണ് എത്തിയത്. രണ്ടു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ ഉള്‍പ്പെടെ വല്ലാതെ പരിഭ്രാന്തരായാണ് തമ്പാനൂര്‍ സ്‌റ്റേഷിലേക്കു കയറിയത്. തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അത്രയും സിപിഎം നേതാക്കള്‍ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആക്രമണം നടക്കുമെന്ന് കരുതിയില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
.ഡിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അധികസുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. റെയ്ഡ് വിവരം രാവിലെ അറിഞ്ഞപ്പോള്‍ പൊലീസിനെ അയച്ചു. ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇടുങ്ങിയ വഴിയില്‍ വച്ച് പൊലീസിനെ മറികടന്ന് ആള്‍ക്കൂട്ടം ഇ.ഡിയുടെ കാര്‍ ആക്രമിക്കുകയായിരുന്നു.. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമ്പോഴാണ് പ്രധാന പ്രതി തന്നെ ഇറങ്ങി പോയത്. ഇതിൽ അസ്വസ്ഥരാണ് ഇ.ഡി സംഘം.
https://www.facebook.com/Malayalivartha




















