രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ഗാന്ധി.

രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ഗാന്ധി. അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള കേസിൽ രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണം. നിർഭാഗ്യവശാൽ പലരും ഇതിന് കൂട്ടുനിൽക്കുന്നതായി കാണുന്നു. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. രാമക്ഷേത്രത്തിലെ കൊള്ള രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. മോഷണം നടത്തിയവർ വലിയ പാപമാണ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ പവിത്രമായ വികാരമാണ് വ്രണപ്പെടുത്തിയത്. പവിത്രമായ വികാരത്തോടെയാണ് ആളുകൾ ക്ഷേത്രത്തിലേക്ക് സംഭാവന അർപ്പിക്കുന്നതും. എന്നാൽ ഇപ്പോൾ അനേകായിരം മനുഷ്യരുടെ വിശ്വാസമാണ് തകർക്കപ്പെട്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
വളരെ പാവപ്പെട്ടവരായ സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തർ രാമക്ഷേത്രത്തിന് സംഭാവന നൽകി. പാവപ്പെട്ടവർ തുച്ഛമായ ശമ്പളത്തിൽ നിന്നാണ് പണം നീക്കിവച്ചത്. ഇതാണ് കൊള്ളയടിക്കപ്പെട്ടത്. നാണം കെട്ട പ്രവർത്തിയാണിത്. അഴിമതിയിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. വിശ്വാസികളായ പലരും നൽകിയ സംഭാവനയാണ് മോഷ്‌ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കിൽ അതിൽ ഉത്തരവാദിത്തവും ഉണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം ഭണ്ഡാരക്കൊള്ള കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് 79.85 ലക്ഷം രൂപയാണ് എസ്‌ഐടി പിടിച്ചെടുത്തത്. കേസിലെ എട്ട് പ്രതികളെ റിമാൻഡിൽ വിടുകയും ചെയ്തു. രാമശങ്കർ യാദവ് എന്ന ടിന്നു യാദവ്, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കർ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ.
തട്ടിപ്പിൽ ആരോപണ വിധേയനായതോടെ ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചിരുന്നു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും സ്ഥാനമൊഴിഞ്ഞു. വിഎച്ച്പി ഉപാധ്യക്ഷൻ കൂടിയായ ചമ്പത് റായിയുടെ സഹായിയെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ നിന്ന് കണ്ടെടുത്ത 79,85,493 രൂപ കോടതിയിൽ ഹാജരാക്കിയതായി പ്രോസിക്യൂഷൻ ഓഫിസർ കെ.സി വർമ അറിയിച്ചു. പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും തുക അന്വേഷണ സംഘം കണ്ടെടുത്തത്. മജിസ്ട്രേറ്റ് നിവേദിത സിങ്ങിൻ്റെ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ ഹാജരാക്കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്ത പണത്തിൻ്റെ വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചു. രേഖകൾ പരിശോധിച്ച ശേഷമാണ് പ്രതികളെ മൂന്നു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha




















