പെട്ടിമുടി ദുരന്തം: കടുവയുടെ സാന്നിധ്യം ഭീതി പടർത്തുന്നു; ഇനിയും കണ്ടെത്താനുള്ളത് ഒരു കുട്ടിയടക്കം അഞ്ചു പേരെ; തിരച്ചില്‍ തുടരാന്‍ കലക്ടറുടെ തീരുമാനം
സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്ന് ഇടുക്കി രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാൻ തീരുമാനം. ഒരു കുട്ടി, ഒരു പുരുഷനും മൂന്ന് സ്ത്രീകളുമുൾപ്പെടുന്ന അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ജില്ലാ കളക്ടർ എച്ച് ദിനേശന്‍റെ നേത്യത്വത്തിൽ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശോധന വീണ്ടും നടത്താൻ തീരുമാനിച്ചത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതേസമയം കഴിഞ്ഞ ദിവസത്തെ തിരച്ചിലിനിടയിൽ കടുവയെ കണ്ടത് രക്ഷാപ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടുവയെ കണ്ടതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇനി തെരച്ചിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നാണ് അനുമാനം. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
അതേസമയം പുഴയും വനമേഖലയും കേന്ദീകരിച്ച് ഡ്രോണും, റഡാറുമടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാകും തിരച്ചിൽ തുടരുകയെന്നാണ് വിവരം. ഇതിനായി പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ തന്നെ ഭൂതക്കുഴി വനമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കി ചൊവ്വാഴ്ചയോടെയായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക.
പെട്ടിമുടിയിലെ അപകടത്തിൽപ്പെട്ട 70 പേരിൽ 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടിയ ഭാഗത്തുനിന്ന് 34 പേരെയും സമീപത്തെ പെട്ടിമുടി പുഴയിൽ നിന്നും 31 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. പ്രിയദര്‍ശിനി(8), ദിനേഷ് കുമാര്‍, റാണി, കാര്‍ത്തിക, കസ്തൂരി, എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നിലവില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്.
അതേസമയം പുഴയിലെ സിമന്‍റ് ഭാഗത്ത് പരിശോധ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇവിടെ പരിശോധന ഏറെ ദുഷ്ക്കരമാണ്. ഒക്സിജന്‍ സിലിണ്ടര്‍ അടക്കുമുള്ള സജ്ജീകരണങ്ങള്‍ എത്തിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് തിരച്ചില്‍ നടത്താന്‍ സാധിക്കൂവെന്നാണ് നിഗമനം.
മാങ്കുളം പുഴയിലൂടെയും സമീപങ്ങളിലും 10 ഓളം പ്രാവശ്യം ഇതുവരെയായി തെരച്ചിൽ നടത്തി. മറ്റ് ഭാഗങ്ങളിൽ 15 പ്രാവശ്യവും തിരച്ചിൽ പൂർത്തിയാക്കി. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, എം.പി ഡീൻ കുര്യാക്കോസ്, എം എൽ എ എസ് രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ആർ കറുപ്പസ്വാമി, സുരേഷ്, ഡിവൈഎസ്പി രമേഷ് കുമാർ , സെക്രട്ടറി അജിത്ത് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha