പോപുലര്‍ ഫിനാന്‍സ് നിക്ഷേപകർക്ക് പണം മടക്കി നൽകുന്നില്ല; 10 കോടിയിലധികം തട്ടിച്ചെന്ന് പ്രാഥമിക കണക്ക്; പരാതികൾ കുന്നുകൂടുന്നു, ഉടമ മുങ്ങിയെന്ന നിക്ഷേപകർ; നാല് ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് പോലീസ്

പത്തനംതിട്ടയിലെ കോന്നി വകയാർ കേന്ദ്രമാക്കി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്‍നിര ധനകാര്യ സ്ഥാപനമായ പോപുലർ ഫിനാനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നൂറോളം പരാതികൾ ഉയരുന്നതിനിടയിൽ ഉടമ കോടികളുമായി മുങ്ങിയാതായി റിപ്പോർട്ടുകൾ. ഏതാണ്ട് പത്ത് കോടിയിലധികം രൂപയാണ് നിക്ഷേപകരിൽ നിന്ന് തട്ടിച്ച് എടുത്തിരിക്കുന്നതെന്നാണ് വിവരം.
അതേസമയം സംസ്ഥാനത്തും പുറത്തുമായി 350 ഓളം ശാഖകളുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് നിക്ഷേപകരാണ് പണം മടക്കിക്കിട്ടുന്നില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. 5,000 മുതൽ 18 ലക്ഷം വരെ നിക്ഷേപിച്ചവരും ഇവർക്കിടയിലുണ്ട്. എട്ട് കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക വിവരം. 45 പേരുടെ പരാതിയിൽ കോന്നി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
സ്ഥാപന ഉടമ വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ഡാനിയൽ,( റോയി ഡാനിയൽ) ഭാര്യ പ്രഭ ഡാനിയൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ, റോയി ഡാനിയൽ ഷാർജയിലേക്കു കടക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് എമിഗ്രേഷനിലും വിവരം നൽകിയിട്ടുണ്ട്.
ഒരു മാസം മുൻപ് സ്ഥാപനത്തെ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് വകയാറിലെ വീട്ടിൽ നിന്ന് റോയി ഡാനിയലും കുടുംബവും താമസം മാറിയിരുന്നു. എന്നാൽ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാർ വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് മാസം തോറും നല്‍കിവന്ന പലിശ തുക കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ തങ്ങളുടെ മുതലും പലിശയും തിരികെ ആവശ്യപ്പെട്ടതോടെയാണ് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനം പ്രതിസന്ധിയിലായത്.
നിക്ഷേപകരിൽ പലരും പണം മടക്കി ചോദിച്ച് എത്തിയതോടെ ജീവനക്കാരുമായി വാക്കേറ്റവും ബഹളവും നടന്നിരുന്നു. സ്ഥാപനത്തിലെ പുറത്തിറക്കാതെയും നിക്ഷേപകർ പ്രതിഷേധിച്ചു. 45 ദിവസത്തിനകം എല്ലാവർക്കും പണം മടക്കി നൽകാമെന്ന് കടലാസിൽ എഴുതി നൽകി മടക്കി അയയ്ക്കുകയായിരുന്നു. ഇപ്പോൾ 10 ദിവസമായി സ്ഥാപനം അടച്ചിട്ട നിലയിലാണ്.
അതേസമയം സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിൽ പലതും ഇപ്പോൾ തുറക്കാതായിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ബ്രാഞ്ച് ഓഫിസുകളുണ്ട്. പണയ സ്വര്‍ണം വീണ്ടെടുക്കാന്‍ ബ്രാഞ്ച് ഓഫിസുകളില്‍ എത്തുന്ന ഇടപാടുകാർക്ക് തങ്ങളുടെ സ്വര്‍ണം മടക്കി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
അതേസമയം റോയിയും കുടുംബാംഗങ്ങളും പോകാൻ തടസ്സമുണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെന്ന വാർത്തയും ഇതിനിടെ പുറത്തു വരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും നിക്ഷേപകർ കണക്കു കൂട്ടുന്നു.
https://www.facebook.com/Malayalivartha


























