പട്ടാപ്പകൽ നടുറോഡിൽ മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടായിസം; മാനേജർ അടക്കം ഇരുപതോളം പേർ കസ്റ്റഡിയിൽ

ഒന്നര വർഷത്തോളമായി കേസിൽ കിടന്നിരുന്ന ഓഡി കാർ ഹൈക്കോടതിയിൽ നിന്നും തിരികെ എടുത്ത ഉടമയെ വഴിയിൽ തടഞ്ഞ് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടായിസം. മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ഗുണ്ടകളുടെ നേതൃത്വത്തിൽ ഓഡി കാറും കെട്ടിവലിച്ച് എത്തിയ റിക്കവറി വാനിൽ കാറിടിപ്പിച്ച് ഗുണ്ടാ സംഘം വാഹനം പിടിച്ചെടുക്കാൻ ശ്രമിച്ചു. നാട്ടുകാരും പൊലീസും എത്തിയതോടെയാണ് ഗുണ്ടാ സംഘം അക്രമം അവസാനിപ്പിച്ചത്. മുത്തൂറ്റിൻ്റെ മാനേജർ അടക്കം ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഗാന്ധിനഗർ ആർപ്പൂക്കര സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ഓഫിസിന് മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. വർഷങ്ങൾക്ക് മുൻപ് 13 ലക്ഷം രൂപ മുത്തൂറ്റ് ഫിനാൻസിൽ നിന്നും ലോണെടുത്താണ് കുമാരനല്ലൂർ സ്വദേശി ബെന്നി തോമസ് ഓഡി എ ഫോർ കാർ വാങ്ങിയത്.
ഈ കാറിനെച്ചൊല്ലി മുത്തൂറ്റ് ഗ്രൂപ്പും ഉടമയും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് പൊലീസ് വാഹനം പിടിച്ചെടുത്തു. വാഹനം ഒന്നര വർഷത്തോളമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ കിടക്കുകയായിരുന്നു. തുടർന്ന് , കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, കോടതിയിൽ നാല് ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. ഇതോടെ കോടതി കാർ വിട്ട് നൽകാൻ നിർദേശം നൽകുകയായിരുന്നു.
കോടതിയുടെ ഉത്തരവുമായി എത്തിയ ഉടമ റിക്കവറി വാൻ ഉപയോഗിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നും കാർ കെട്ടിവലിച്ച് നീക്കി. കാറുമായി ആർപ്പൂക്കര എസ്.എം.ഇ യ്ക്ക് മുന്നിൽ എത്തിയപ്പോൾ അഞ്ച് കാറുകളിൽ ഗുണ്ടാ സംഘം എത്തി. റിക്കവറി വാനിലും , ഓഡി കാറിലും ഈ വാഹനങ്ങൾ ഇടിപ്പിച്ച ശേഷം കാർ നിർത്തി ഗുണ്ടാ സംഘം റോഡിൽ ഇറങ്ങി.
മാരകായുധങ്ങൾ അടക്കമുള്ളവയുമായി ഈ ഗുണ്ടകൾ നടുറോഡിൽ ഭീഷണി മുഴക്കി. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും , വിവരം അറിഞ്ഞ് എത്തിയ പൊലീസ് സംഘവും ചേർന്ന് ഗുണ്ടാ സംഘത്തെ ചെറുത്ത് നിന്നു. തുടർന്ന് പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഇവരെയും ഇവർ സഞ്ചരിച്ച വാഹനവും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് ലംഘിച്ച് വാഹനം തടഞ്ഞ് പിടിച്ചെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വാഹനം ഉടമ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























