തലസ്ഥാനത്ത് സംഘർഷഭരിതം... യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെ സംഭവിച്ചത്...

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. പട്ടത്ത് പി.എസ്.സി ഓഫീസിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലേക്ക് വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് ഉണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവർത്തകർ റോഡിന് ഇരുവശവും കുത്തിയിരിക്കുകയാണ്. പിഎസ്സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
അതേ സമയം വെഞ്ഞാറമ്മൂട് ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രവര്‍ത്തകരിൽ ചിലര്‍ പിഎസ്‍സി ഓഫീസിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമര സ്ഥലത്തേക്ക് എത്തുകയും ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയുമായിരുന്നു. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. സമരസ്ഥലത്തുണ്ടായിരുന്ന കസേരകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. കൂടുതൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‍സി ഓഫിസിന് മുന്നിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എംഎൽഎയെയും ശബരീനാഥ് എംഎൽഎയും അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി.എസ്.സി ഉദ്യോഗാര്‍ത്ഥി അനുവിന്റെ മരണം ഖേദകരമാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്നും പി.എസ്.സി വിശദീകരണവുമായി എത്തി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നില്ല. മൂന്ന് മാസത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിരുന്നെന്നുമാണ് പി.എസ്.സി നല്‍കുന്ന വിശദീകരണം. നേരത്തെ ജൂണ്‍ 19ാം തിയ്യതി സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ പി.എസ്.സി പറയുന്നത്.
അനുവിന്റെ ആത്മഹത്യ ഖേദകരമാണെന്നും പി.എസ്.സിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവിനെ ഞായറാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടുണ്ടായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും പറഞ്ഞു. തിരുവനന്തപുരത്തെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77ാം സ്ഥാനത്തുണ്ടായിരുന്നു അനു.
കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലിയില്ലായ്മ, സോറി, അനുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. നിർധന കുടുംബത്തിലെ അംഗമായ ഇയാൾ പഠനം നടത്തിയിരുന്നതും മാതാപിതാക്കളും സഹോദരനും അടങ്ങിയ കുടുംബം പുലർത്തി വന്നിരുന്നതും ഇലക്ട്രിക് ജോലി ചെയ്തായിരുന്നു.
അനുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ ഇതിൽ തുടങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 19 ന് അവസാനിച്ചിരുന്നു. 66 പേരെ എടുത്ത് ലിസ്റ്റ് പൂർണമായും റദ്ദാക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് അനു ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ആത്മഹത്യാ കുറിപ്പും മൃതദേഹത്തിന് സമീപത്തു തന്നെ വെച്ചിരുന്നു. ജോലി കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതിനിടയിലാണ് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തത്. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് വിവരം. അതേസമയം ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും, മരണത്തിൽ മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നും വെള്ളറട പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം മേൽ നടപടി സ്വീകരിക്കും. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷവും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഉയരുന്നതിനിടയിലാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റാങ്ക്‌ലിസ്റ്റില്‍ നിന്നും 150 ലധികം പേരെ എടുത്തപ്പോള്‍ ഇത്തവണ 70 ലധികം പേരെ മാത്രമേ എടുത്തുള്ളൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്ന പരാതി
https://www.facebook.com/Malayalivartha


























