ഇരട്ട കൊലപാതകത്തിന് ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് അടൂര്‍ പ്രകാശിനെയെന്ന് ഇപി ജയരാജന്‍! സി.പി.എമ്മിന്റെ തന്ത്രം എന്നോട് വേണ്ടെന്ന് അടൂര്‍ പ്രകാശ്! ഈ പരസ്യ പ്രസ്താവന തെളിയിക്കാനുള്ള ബാധ്യത ഇ.പി ജയരാജന് തന്നെയാണ്... അടൂര്‍ പ്രകാശും ഇ.പിയും നേർക്ക് നേർ...

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജന്‍. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
തിരവോണനാളില്‍ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല നടത്തിയ ശേഷം ഇവര്‍ ആദ്യം വിളിച്ചത് എംപി അടൂര്‍ പ്രകാശിനെയാണ്. ഇതിലൂടെ ഈ കൊലപാതകം ആസൂത്രിതമാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലതോറും കോണ്‍ഗ്രസ് ഇത്തരം കൊലപാതകസംഘങ്ങളെ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇ പി ജയരാജന്റെ ആരോപണങ്ങളെ തള്ളി അടൂര്‍ പ്രകാശും രംഗത്തെത്തി. പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നത്. അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം മരണം ആഘോഷിക്കുകയാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് കണക്കിന് പാര്‍ട്ടി ഓഫീസുകളാണ് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നറിയുന്നതിനായി ഡിസിസി പ്രസിഡന്റില്‍ നിന്നും കെപിസിസി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ കൊലപാതകവുമായി കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകര്‍ക്ക് പോലും പങ്കില്ലെന്നാണ് റിപ്പോട്ടെന്നു മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ ഒളിവിലാണ്. ഇന്നലെ വൈകീട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്ബായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം, പിടിയിലായവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്‌ക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവോണ തലേന്ന് രാത്രി 11.30 നാണ് വെഞ്ഞാറമൂട് തേമ്ബാമൂട്ടില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്ബര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.
യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്ബാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ ഹഖ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടക്കൊലപാതകത്തെ അപലപിച്ചു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha

























