മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിന് തെളിവുകളില്ല, ഓഫീസിന്റെ ഇടപെടലും കണ്ടെത്താനായില്ല': സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി. മുഖ്യമന്ത്രിയെ കേസില്‍ പ്രതി ചേര്‍ക്കുന്നതിന് ഉതകുന്നതോ 'സ്ഥാപനമെന്ന നിലയില്‍' അദ്ദേഹത്തിന്റെ ഓഫീസ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതോ ആയ തെളിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്‍.ഐ.എ പറയുന്നു. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഒരു മലയാളം സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പ്രധാന ചാലകശക്തി കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്നും യു.എ.ഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുളള സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് കടന്നുകയറ്റം നടത്താനായെന്നും എന്‍.ഐ.എ പറയുന്നു. സ്വപ്ന എന്തിനും പോരുന്ന സ്ത്രീയാണെന്നും അവര്‍ക്ക് കാര്യങ്ങള്‍ നടപ്പാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. ശിവശങ്കറുമായും അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ സ്വപ്ന സുരേഷിന് കഴിഞ്ഞു. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിവാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍.ഐ.എ പറയുന്നു. പ്രത്യക്ഷത്തില്‍ ഇതൊരു അഴിമതി കേസാണെന്ന് തോന്നാമെങ്കിലും രാജ്യത്തെ സമ്ബത്ത് വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ഈ കേസെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നര വര്‍ഷ കാലയളവിനിടയില്‍ 500 കോടി രൂപയുടെ സ്വര്‍ണം സ്വര്‍ണക്കടത്ത് സംഘം കടത്തിയിട്ടുണ്ടെന്നും കടത്തപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് തങ്ങള്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് നടന്ന തീയതി മുതലുള്ള 180 ദിവസത്തിനുള്ളില്‍ കേസിലെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂലായ് 24നാണ് സ്വപ്ന അറസ്റ്റ് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























