നിയമോപദേശം പോയ പോക്ക്... ദേശിയ തലത്തിലെ സര്‍വ ഏജന്‍സികളും സ്വപ്നയുടേയും കൂട്ടരുടേയും പുറകിലാണ്; അതിന് പിന്നാലെ സംസ്ഥാന ഏജന്‍സിയും അന്വേഷണത്തിനൊരുങ്ങുന്നു; ശിവശങ്കറിനും സ്വപ്‌നയ്ക്കുമെതിരേ വിജിലന്‍സ് അന്വേഷണം വരുന്നു; വിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സും കൂടിയെത്തുമ്പോള്‍...

ദേശീയ തലത്തിലെ പ്രമുഖമായിട്ടുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് സജീവമായി സ്വപ്നയുടേയും കൂട്ടരുടേയും പുറകേയുള്ളത്. എന്നാല്‍ ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിച്ച് സിബിഐയും കേരളത്തിലുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബാലുവിന്റെ ബന്ധുക്കള്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല അപകട സ്ഥലത്ത് സരിത്തിനെ കണ്ടതായും പറയുന്നുണ്ട്. അങ്ങനെ കറങ്ങി തിരിഞ്ഞ് സിബിഐയും സ്വപ്നയിലേക്ക് തന്നെയാണ് എത്തുന്നത്. മാത്രമല്ല മയക്ക് മരുന്ന് മാഫിയയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആ സംഘത്തിനും സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് വിവരം. അതോടെ മയക്ക് മരുന്ന് മാഫിയയെപ്പറ്റി അന്വേഷിക്കുന്ന ദേശീയ നാര്‍ക്കോട്ടിക് ഏജന്‍സിയും സ്വപ്നയുടെ പുറകേയുണ്ട്. ചുരുക്കി പറഞ്ഞാല്‍ എല്ലാ അന്വേഷണ ഏജന്‍സികളും ഒന്നിന് പുറകേ ഒന്നായി സ്വപ്നയുടെയും കൂട്ടരുടെയും പുറകെതന്നെയാണ്.
അതിന് പിന്നാലെ ഇടി വെട്ടിയ സ്വപ്നയെ പാമ്പും കടിച്ചിരിക്കുകയാണ്. സംസ്ഥാന ഏജന്‍സിയുടെയും അന്വേഷണം വരികയാണ്. പക്ഷെ ആ കടി എല്‍ക്കുന്നത് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കറിനായിരിക്കും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഐടി വകുപ്പിനു കീഴില്‍ നിയമനം നേടിയ സ്വപ്‌ന സുരേഷ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിനു നിയമതടസമില്ലെന്നാണു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍ നായരുടെ നിയമോപദേശം. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇരുവര്‍ക്കുമെതിരേ അന്വേഷണമുണ്ടാകും.
ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാകും അന്വേഷിക്കുക. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ സ്വപ്‌നയും ശിവശങ്കറും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 120 (ബി) നിലനില്‍ക്കുമെന്നാണു ഡി.ജി.പിയുടെ നിയമോപദേശം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും.
ശിവശങ്കര്‍ ചുമതല വഹിച്ച ഐടി വകുപ്പിലുള്‍പ്പെടെ നടത്തിയ നിയമനങ്ങള്‍, മദ്യവില്‍പനയ്ക്കായി തുടങ്ങിയ ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണിയിലെ മണലെടുപ്പ് തുടങ്ങിയവയില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണു വിജിലന്‍സ് അന്വേഷണാനുമതി തേടിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് നിയമോപദേശം തേടിയത്. വെള്ളിയാഴ്ച ലഭിച്ച ഫയല്‍ ഡി.ജി.പി. ഇന്നലെ നിയമോപദേശമടക്കം തിരികെനല്‍കി.
ഐടി വകുപ്പിലെ കെ.എസ്.ഐ.ടി.ഐ.എല്ലിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായി നിയമനം നേടിയ സ്വപ്‌നയെ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെ പിരിച്ചുവിട്ടിരുന്നു. സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും ഈ ജോലിക്കെത്തിയത് എന്തിനെന്നു പരിശോധിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ പങ്കുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരും. ചട്ടങ്ങള്‍ പാലിക്കാതെ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് അനുമതി നല്‍കിയതും ഇതുവഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായതും സംബന്ധിച്ച പരാതിയും നിലവിലുണ്ട്. എന്തായും ഇടിവെട്ടേറ്റുവാങ്ങിയ സ്വപ്നയെ സംബന്ധിച്ച് ഇനിയൊന്നുമില്ല. പക്ഷെ ഇപ്പോഴും കുടുങ്ങാതിരിക്കുന്ന ശിവശങ്കറെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നിര്‍ണായകമാണ്. സസ്‌പെന്‍ഷനിലായ ജോലിയെപ്പോലും ബാധിക്കുന്നതാകും വിജിലന്‍സ് അന്വേഷണം.
https://www.facebook.com/Malayalivartha
























