മരണം ന്യായീകരിക്കാൻ സൈബര്‍ സഖാക്കള്‍ക്ക് എം വി ജയരാജന്റെ ട്യൂഷന്‍ ! സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്ന പാര്‍ട്ടി അണികളോട് ജയരാജന്റെ നിർദ്ദേശം; ശബ്ദ സന്ദേശം പുറത്ത്
ഇടതുസര്‍ക്കാരിനു വേണ്ടി ശക്തമായ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. സൈബര്‍ ലോകത്ത് പ്രൊപ്പഗണ്ടകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കാര്യത്തില്‍ സിപിഎം വളരെ മുന്നിൽ തന്നെയാണ്. പിണറായി സര്‍ക്കാറിനെ ന്യായീകരിക്കാന്‍ വേണ്ടി ശമ്ബളം പറ്റി ന്യായീകരണം നടത്തുന്ന ഒരു വിഭാഗം തന്നെയുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളും.
തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ഹോള്‍ഡര്‍ അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം വളരെ പ്രതിരോധത്തിലായിരുന്നു. ഈ വിഷയത്തെ ന്യായീകരിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം. വിഷയത്തെ വളച്ചൊടിക്കാനും പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനുവിന്റെ മരണത്തില്‍ ന്യായീകരണം നല്‍കാനും സംഘടിക്കണമെന്ന് അണികള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിര്‍ദ്ദേശമാണ് വിവാദത്തിന് ഇടയാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജന്‍ പാര്‍ട്ടി അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് കമന്റ് ഇടണമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. -പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.ഫേസ്ബുക്ക് ചര്‍ച്ചകളില്‍ എന്തെല്ലാം കമന്റുകള്‍ രേഖപ്പെടുത്തണമെന്നത് പാര്‍ട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ മുന്നൂറ് ആളുകളെങ്കിലും ഈ കമന്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാള്‍ തന്നെ പത്തും പതിനഞ്ചും കമന്റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം തുറന്ന് കാണിക്കാനാണ് പറഞ്ഞതെന്നാണ് എം വിജയരാജന്റെ വിശദീകരണം. വസ്തുതകള്‍ നിരത്തി മറുപടികള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ജയരാജന്‍ ന്യായീകരിക്കുന്നു.
അതേസമയം സിപിഎം സൈബര്‍ ഗുണ്ടകളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഓഡിയോ ലീക്കായതോടെ ഇക്കാര്യമാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഓഡിയോ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം:
''തിരുവനന്തപുരത്ത് ഒരു തൊഴില്‍ രഹിതന്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എതിരാളികള്‍ നല്ലതുപോലെ ആസൂത്രണം ചെയ്ത് കമന്റുകള്‍ ഈ വിഷയത്തില്‍ പ്ലാന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും അതില്‍ പ്ലാന്‍ ചെയ്ത് കമന്റ് ഇടണം. എന്താല്ലാമാണ് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്‌സൂള്‍ രൂപത്തില്‍ അയച്ചുതരുന്നതാണ്. ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകള്‍ വരണം. ഒരാള്‍ തന്നെ നിരവധി കമന്റ് ഇടുന്നതില്‍ കാര്യമില്ല. പല ആളുകള്‍ കമന്റിടണം...ഇക്കാര്യം പറയാനാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഓണാശംസകള്‍.നമ്മുടെ പ്രചാരവേലകള്‍ ശക്തിപ്പെടുത്തണം. ബ്രാഞ്ചു സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കണം എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ ബി.ജെ.പി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചതോടെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ തുടങ്ങാനും സൈബറിടത്തിലെ ഇടപെടലുകൾ വർദ്ധിപ്പിക്കാനും സി.പി.എം തീരുമാനിച്ചത്. സംസ്ഥാന, ജില്ലാ തലത്തിലുള്ള ഔദ്യോഗിക അക്കൗണ്ടുകൾക്ക് പുറമെ പാർട്ടിയിലെ അടിസ്ഥാന ഘടകങ്ങൾക്ക് വരെ ഫേസ്ബുക്ക് പേജുകൾ നിലവിൽ വന്നു. കൂടാതെ, സി.പി.എം അനുഭാവികളായ ചിലരും അക്കൗണ്ടുകൾ തുടങ്ങി. ഇതിൽ പോരാളി ഷാജി പോലുള്ള ചില പേജുകൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ സൈബർ പോരാളികളുടെ എണ്ണവും വർദ്ധിച്ചു.
https://www.facebook.com/Malayalivartha