'എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപര്‍ ഇടപെട്ട് അഴിച്ചു തരണം. പ്ലീസ്...' ത്രത്തില്‍വന്ന വ്യാജവാര്‍ത്തക്കെതിരെ മന്ത്രി തോമസ് ഐസക്
മാതൃഭൂമി പത്രത്തില്‍വന്ന വ്യാജവാര്‍ത്തക്കെതിരെ മന്ത്രി തോമസ് ഐസക് രംഗത്ത് എത്തുകയുണ്ടായി. "മൊഴിക്കുരുക്കില്‍ ധനമന്ത്രിയുടെ സ്റ്റാഫ്' എന്ന തലക്കെട്ടോടെയാണ് ഒന്നാംപേജില്‍ തെറ്റായ വാര്‍ത്ത പത്രം അടിച്ചുവച്ചിരിക്കുന്നത്. 'കുരുക്കില്‍ എന്നൊക്കെ മാതൃഭൂമിയിലെഴുതിയാല്‍ കുരുങ്ങിപ്പോകുന്നവരല്ല ഇവിടെ ഇരിക്കുന്നത് എന്നു മാത്രം വിനയപൂര്‍വം അറിയിക്കുന്നു'- എന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
കുറിപ്പ് വായിക്കാം:
ഒന്നാം പേജില്‍ ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച നാലുകോളം വാര്‍ത്ത വായിച്ച് ഞാന്‍ ഭയന്നു വിറച്ചുപോയി എന്നു പറയുമ്ബോള്‍ സത്യമായും അവിശ്വസിക്കരുത്. ഞെട്ടല്‍ ഇതുവരെ മാറിയിട്ടുമില്ല. മൊഴിക്കുരുക്കില്‍ ധനമന്ത്രിയുടെ സ്റ്റാഫ് എന്നാണ് തലക്കെട്ട്. എന്റെ സ്റ്റാഫില്‍ ആരെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി അവശനിലയിലായോ എന്നാണ് ആദ്യം ഭയന്നത്. ഞാനറിയുംമുമ്ബ് അതെങ്ങനെ മാതൃഭൂമി അറിഞ്ഞു എന്ന സംശയം വേറെ. അടുത്ത വരി വായിച്ചപ്പോള്‍ നേരിയ ആശ്വാസമായി. സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് പ്രചരിപ്പിച്ചതിന് കസ്റ്റംസ് വിശദീകരണം തേടി എന്നാണാ വരി.
അപ്പോള്‍ എന്റെ സ്റ്റാഫിനുമേല്‍ മൊഴിക്കുരുക്കിട്ടത് കസ്റ്റംസാണ്. ആ കുരുക്കില്‍ കിടക്കുകയാണ് സ്റ്റാഫ് എന്നാണ് വാര്‍ത്ത. കുരുക്കില്‍ കിടക്കുന്നതിന്റെ പടം പത്രത്തിനു കിട്ടിയില്ല. അതുംകൂടി ഉണ്ടായിരുന്നെങ്കില്‍ വാര്‍ത്ത തകര്‍ത്തേനെ.
എന്റെ സ്റ്റാഫ് എങ്ങനെ ഈ കുരുക്കില്‍പ്പെട്ടു, സ്റ്റാഫിന്റെ പുറകെ എങ്ങനെ കസ്റ്റംസ് വന്നു എന്നറിയാന്‍ വാര്‍ത്തയാകെ വായിച്ചു നോക്കി. അതാ കിടക്കുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒന്നാം പാരഗ്രാഫ്, മൂന്നാം വരി... കസ്റ്റംസിനുള്ളില്‍നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം.
അതു ശരി. കസ്റ്റംസിനുള്ളില്‍ നിന്ന് എന്റെ സ്റ്റാഫിന് മൊഴിപ്പകര്‍പ്പ് കിട്ടിയെങ്കില്‍, കുരുക്ക് കസ്റ്റംസുകാരുടെ കഴുത്തിലല്ലേ മുറുകേണ്ടത്? ഇനി കസ്റ്റംസുകാര്‍ അറിയാതെ, അവരുടെ ഓഫീസില്‍ അതിക്രമിച്ചു കയറി മൊഴി കവര്‍ന്നെടുക്കുകയാണോ സ്റ്റാഫ് ചെയ്തത്? ആ വിശദാംശം വാര്‍ത്തയില്‍ ഇല്ല.
അതിനുവേണ്ടി അവസാനം വരെ വായിച്ചു. അവസാന പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു: “മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുവെച്ചതും പഴ്സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു”.
എന്നിട്ട്... പിന്നീടെന്തായി? ഈ മറുപടി കേട്ടയുടനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഒരു കുരുക്കുണ്ടാക്കി എന്റെ സ്റ്റാഫിന്റെ കഴുത്തിനെ ലക്ഷ്യമാക്കി എറിയുകയായിരുന്നോ? അതുകൂടി പറഞ്ഞാലല്ലേ കഥ പൂര്‍ത്തിയാകൂ, ലേഖകാ...
ഇനി എനിക്കറിയാവുന്നതു പറഞ്ഞു തരാം. ദൃശ്യപത്രമാധ്യമങ്ങള്‍ ആഘോഷിച്ച സ്വപ്നാ സുരേഷിന്റെ മൂന്നു പേജ് മൊഴി സോഷ്യല്‍ മീഡിയയിലുടനീളം പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ആ മൊഴിപ്പകര്‍പ്പ് ഷെയര്‍ ചെയ്തുകൊണ്ട് എന്റെ സ്റ്റാഫ് ഒരു കുറിപ്പുമെഴുതി. ഇതെങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാന്‍ കസ്റ്റംസിലെ ഒരുദ്യോഗസ്ഥന്‍ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി എന്റെ സ്റ്റാഫിനെ ഫോണ്‍ ചെയ്യുകയും ചെയ്തു. ഫേസ് ബുക്കില്‍ നിന്ന് കിട്ടിയതാണ് എന്ന മറുപടിയോടെ സംഭാഷണം അവസാനിക്കുകയും ചെയ്തു.
ഈ വിവരം എവിടുന്നോ കിട്ടിയിട്ടാവാം ഒരു മാതൃഭൂമി ലേഖകന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. നടന്നത് ലേഖകനോടു പറയുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ഈ മൊഴിക്കുരുക്ക് വാര്‍ത്ത.
ഇമ്മാതിരി വാര്‍ത്തയൊക്കെ എഴുതി ആരെ ഭയപ്പെടുത്താമെന്നാണ് മാതൃഭൂമിയും ഈ വാര്‍ത്തയുടെ ഉറവിടവും വിചാരിച്ചുവെച്ചിരിക്കുന്നത്? കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലും ചാനലും ആഘോഷിച്ച മൊഴിയാണ്. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും പക്കല്‍ ഈ മൊഴിയില്ലേ. ചാനല്‍ അതു കാണിച്ചിട്ടില്ലേ. മാതൃഭൂമിക്ക് ഈ മൊഴിപ്പകര്‍പ്പ് തന്നത് എന്റെ സ്റ്റാഫാണോ.. എന്തൊക്കെ അസംബന്ധങ്ങളാണ് വാര്‍ത്തയെന്ന പേരില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?
സ്വര്‍ണക്കടത്തു കേസില്‍ ഇതേവരെ ആകെ ചോര്‍ന്നത് ഈ ഡോക്യുമെന്റ് മാത്രമാണോ? പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കോള്‍ലിസ്റ്റ് ചോര്‍ന്നില്ലേ. എന്തേ കസ്റ്റംസ് അതന്വേഷിച്ചില്ല? ആ കോള്‍ ലിസ്റ്റില്‍ നിന്നല്ലേ അനില്‍ നമ്ബ്യാരുടെ ഇടപെടല്‍ സമൂഹത്തിന് ബോധ്യമായത്? അതെവിടെ നിന്ന് ചോര്‍ന്നു എന്ന് അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഇതൊക്കെ ചോര്‍ത്തുന്നതല്ല, ചോരുന്നതാണ് എന്ന് ആര്‍ക്കും മനസിലാകില്ലെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്.
ഏതായാലും ഒരു കാര്യം ലേഖകനോടും ലേഖകന്റെ ഉറവിടത്തോടും നേരെ ചൊവ്വേ പറയാം. മാധ്യമപ്രവര്‍ത്തകര്‍ ആവോളം ആഘോഷിച്ച ഒരു ഡോക്യുമെന്റിന്റെ ഉറവിടം തേടി മന്ത്രിയോഫീസ് പരതുമെന്ന ഉമ്മാക്കിയൊക്കെ കൈയില്‍ വെച്ചിരുന്നാല്‍ മതി. കുരുക്കില്‍ എന്നൊക്കെ മാതൃഭൂമിയിലെഴുതിയാല്‍ കുരുങ്ങിപ്പോകുന്നവരല്ല ഇവിടെ ഇരിക്കുന്നത് എന്നു മാത്രം വിനയപൂര്‍വം അറിയിക്കട്ടെ.
സ്വര്‍ണക്കേസില്‍ എത്ര തവണ നിങ്ങള്‍ കുരുക്കിടുകയും മുറുക്കുകയും ചെയ്തു? വല്ല ഓര്‍മ്മയുമുണ്ടോ? നിങ്ങള്‍ ഇട്ട കുരുക്ക് പിന്നെന്തായി എന്ന് ഉള്‍പ്പേജില്‍ ഒരുകോളത്തിലെങ്കിലും ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമോ? എങ്കില്‍ ചില തലക്കെട്ടുകള്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം.
പുലര്ച്ചവരെ നീണ്ട ചോദ്യം ചെയ്യല്: ശിവശങ്കര് കുരുക്കില് എന്ന തലക്കെട്ടില്‍ ജൂലൈ 15ന്റെ വാര്‍ത്ത. ഈ കുരുക്ക് എന്തായി? ഫ്ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര് പറഞ്ഞിട്ടെന്ന് അരുണ് ബാലചന്ദ്രന്; കുരുക്ക് മുറുകുന്നു എന്ന് അതേദിവസം വേറൊരു വാര്‍ത്ത. സ്വര്ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നു എന്ന് ജൂലൈ 18ന്റെ വാര്‍ത്ത. ഈ കുരുക്കിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
വീണ്ടും ചോദ്യംചെയ്യാന്‍ വിളിച്ചു; ശിവശങ്കറിന് അഗ്നിപരീക്ഷ എന്ന ജൂലൈ 25ന്റെ വാര്‍ത്തയിലെ ഒരു വാചകം. “(പ്രതികളുമായി) ശിവശങ്കര്‍ ബന്ധപ്പെട്ടതിന് തെളിവുമായിട്ടാണ് ഇനി എന്‍.ഐ.എ. എത്തുന്നതെങ്കില്‍ കുരുക്ക് മുറുകും”. ഈ കുരുക്ക് എന്തായി? ഇതുവരെ മുറുകിയോ?
ഇനിയൊരുകാര്യംകൂടി പറഞ്ഞേയ്ക്കാം. ആരെങ്കിലും കുരുങ്ങിയാല്‍ അതില്‍ അവര്‍ക്കുവേണ്ടി വാദിക്കാനുമില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ. നിങ്ങളുടെ ഈ കുരുക്കു പണി വായിച്ചു മടുത്തതുകൊണ്ട് പറഞ്ഞു പോയതാണ്. പത്രഭാഷയില്‍ സൂചനപോലെ കുരുക്കും ഒരു സ്ഥിരം പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.
ഡോ. കെ. ടി. ജലീലിനെ രണ്ടുവര്‍ഷം മുമ്ബ് ഒരു കുരുക്കില്‍ പെടുത്തിയിട്ടുണ്ട്. Nov 14, 2018ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ “ജലീലിന് കൂടുതല് കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന് ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്”. ഈ കുരുക്കുപണി ഇപ്പോഴും ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അനാവശ്യ വിവാദങ്ങളോടും വേണം സുരക്ഷിത അകലം എന്ന തലക്കെട്ടില്‍ 2020 ജൂണ്‍ 27ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒരിക്കല്‍ക്കൂടി വായിക്കണം എന്ന് മാതൃഭൂമി ലേഖകരോട് ഒരു അപേക്ഷയുണ്ട്. അതില്‍ ഇങ്ങനെയൊരു വാചകമുണ്ട്. “പ്രശ്നങ്ങളുടെ കുരുക്കഴിക്കലാണ് സമൂഹത്തിനു വേണ്ടത്; കുരുക്ക് മുറുക്കലല്ല”.
എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപര്‍ ഇടപെട്ട് അഴിച്ചു തരണം. പ്ലീസ്...
https://www.facebook.com/Malayalivartha