മാവേലി ഞെട്ടിപ്പോയി; പാതാളംതന്നെ ഭേദം! കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖത്തിൽ മാവേലി, സ്വര്‍ണക്കള്ളക്കടത്ത്, അടി,കുത്ത്,കൊല എല്ലാം നേരത്തേ അറിഞ്ഞ് ഇക്കൊല്ലം ദേശീയഗാനം പാടിയില്ല, മാവേലിയുടെ ഇക്കൊല്ലത്തെ വരവ്...
ഇതു പോലൊരു തട്ടുകേട് നമ്മുടെ മാന്യന്‍ മാവേലിക്കു പറ്റാനില്ല. പ്രജകളെകാണാന്‍ പറ്റിയില്ലെന്നു മാത്രമല്ല കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖം മാവേലിതമ്പുരാനെ ആക തകര്‍ത്തു കളഞ്ഞുപോലും. പാതാളത്തിലേക്കു മടങ്ങിച്ചെന്നശേഷം മാവേലി ആകെ ക്ഷീണിതനാണെന്നും കിടപ്പായിപ്പോയെന്നും കേള്‍വിയുണ്ടുപോലും. അങ്ങേര്‍ക്കും കോവിഡ് പിടിച്ചോ എന്ന വൈകാതെ അറിയാം. എന്തായാലും ആള്‍ ക്വാറന്റൈനില്‍തന്നെയെന്നാണ് കേള്‍വി. പതിവില്ലാതെ ഇക്കൊല്ലം സാനിറ്റൈസര്‍ മടിക്കുത്തിലും മാസ്‌ക് മുഖത്തും ഫിറ്റ് ചെയ്തായിരുന്നല്ലോ അങ്ങാരടേം വരവ്. മഴയുടെ കാലബോധം ഇന്നാട്ടില്‍ പൊയ്‌പോയി എന്നറിയാവുന്ന തമ്പുരാന്‍ ഓലക്കുട മറന്നില്ല. വഴികള്‍ ആകെ വൃത്തികേടാണെന്ന് മുന്‍പേ അറിയാവുന്ന അദ്ദേഹം മെതിയടിയും മറന്നില്ല.
പാതാളത്തീന്ന് കേരളത്തിലോട്ടുള്ള ഇക്കൊല്ലത്തെ വരവ് ഈസിയായിരുന്നു. റോഡ് മുഴുവന്‍ കുഴിയായതിനാല്‍ ഏതു ഗര്‍ത്തത്തിലൂടെയും ശൂന്ന് കയറി വരാന്‍പറ്റുന്ന സാഹചര്യമാണല്ലോ ഇവിടത്തേത്. സ്വര്‍ണക്കള്ളക്കടത്ത്, അടി,കുത്ത്,കൊല എന്നിവയൊക്കെ നേരത്തേ അറിഞ്ഞ മാവേലി അങ്ങേരുടെ ദേശീയഗാനം ഇക്കൊല്ലം പാടിക്കൊണ്ടല്ല വന്നത്. എന്നുവെച്ചാല്‍ കള്ളവുമില്ല, ചതിവുമില്ല,എള്ളോളമില്ല പൊളിവചനം എന്ന സൂപ്പര്‍ഹിറ്റ് ഗാനം. അനന്തപുരിയില്‍ കര പറ്റി കാല്‍കുത്തിയപ്പോഴേ ആങ്ങാരെട് മൂഡ്‌പോയി.കോവിഡിനെ പേടിച്ച ഒറ്റ ഒരുത്തന്‍പോലും വീടിനു പുറത്തിറങ്ങുന്നില്ല. ബസും തീവണ്ടിയുമൊക്കെ ഓട്ടം നിറുത്തിയിരിക്കുന്നു.
സ്വപ്‌നറാണിയുടെ സ്വര്‍ണക്കടത്തും സെക്രട്ടറിയേറ്റിലെ തീപിടിത്തവും ഇവിടെ നടമാടുന്ന തട്ടിപ്പു തരികിട കേസുകളും പ്രജകളീന്ന് കേട്ടുകേട്ടു മടുത്തു.സ്വര്‍ണത്തിന്റെ വില കണ്ടു അങ്ങേര് ഞെട്ടിപ്പോയി. ഈ വിലയ്ക്ക് രണ്ടു പവന്‍ കൊടുത്തു കേരളത്തിലെ പെണ്‍കൊച്ചുങ്ങളെ എങ്ങടെ ഇനി കെട്ടിച്ചുവിടും. സര്‍ക്കിരിന്റെ ഓണക്കിറ്റു തുറന്നു നോക്കിയപ്പോഴെ ചീഞ്ഞ ശര്‍ക്കരയുണ്ടേം പൂത്തുകെട്ട പപ്പടകോം കണ്ട് മൂക്കുപൊത്തിപ്പോയി. കേരളത്തില്‍ വിളഞ്ഞ ഒരു വിഭവോം ആ കിറ്റില്‍ കാണാനായില്ല. അരി മുതല്‍ എണ്ണവരെ തമിഴ് നാട്ടീന്ന് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വാങ്ങിനിറച്ചത്. കുറെപ്പേര്‍ക്കൊട്ട് കിറ്റ് കിട്ടിയില്ലെന്ന പരാതിയും കേട്ടു.വഴിനീളെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. അവിടെ കോവിഡ് പേടിയില്‍ ജയില്‍ വാസം പോലെ ഏറെപ്പേര്‍.
മൂക്കും വായും പൊതിഞ്ഞു കെട്ടിയ പ്രജകളുടെ മുഖം പോലും ശരിക്ക് മാവേലി അദ്ദേഹത്തിനു കാണാനായില്ല. ഒരു വീട്ടിലും ഊഞ്ഞാലില്ല,പൂക്കളമില്ല. ഓരോവീട്ടുപടിക്കലും ചെന്നു വിളിക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പേടിച്ച് എല്ലാരും വീട്ടില്‍ ഇരിപ്പായിരിക്കുന്നു. ബിവറേജില്‍ മാത്രമുണ്ട്. പതിവുപോലെ നീണ്ട ക്യൂ. പിള്ളേരെയൊക്കെ ഒന്നു കൊതിച്ചുവന്നതാണെങ്കിലും ഒരെണ്ണവും വീടിനു പുറത്തില്ല. ജനാലയിലൂടെ ഉളിഞ്ഞ നോക്കിയപ്പം എല്ലാം മൊബൈലിനു മുന്നില്‍ ഇരിപ്പുണ്ട് . ഒറ്റ ഒരെണ്ണം ആ എന്നൊരു അക്ഷരം പഠിക്കുന്നില്ല. ഓണ്‍ലൈന്‍ പഠിത്തം എന്ന പേരില്‍ എല്ലാം വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും തോണ്ടി സമയം തള്ളുന്നു. പൂവിളിയില്ല, പൂക്കാലമില്ല. കളിക്കാന്‍ പിള്ളാരൊന്നും വീടിനു പുറത്തുമില്ല. കടുവാ കളിയില്ല, പുലികളിയില്ല,തിരുവാതിരയില്ല. ടിവിയില്‍ കണ്ണുറപ്പിച്ച് കുറെപ്പേര്‍ ആടിത്തൂങ്ങി എല്ലാ വീട്ടിലും ഇരിപ്പുണ്ട്. ഈ പോക്ക് പോയാല്‍ കേരളത്തിന് വലിയ ആയുസുണ്ടാകില്ല. നടന്നു മടുത്ത മാവേലി ഒത്തുകിട്ടിയ കുഴിയിലൂടെ ഇരുളു കേറും മുന്നേ പാതാളം വിട്ടു. ഈ കാഴ്ചകള്‍ കാണാന്‍ കെല്‍പ്പില്ലാതെ അടുത്ത കൊല്ലം ഓണവരവ് ഒഴിവാക്കി ഓണ്‍ലൈനില്‍ കേരളം കണ്ടു അങ്ങേര് പാതാളത്തില്‍തന്നെ ഇരിപ്പാകുമോ. എന്തോ..
"
https://www.facebook.com/Malayalivartha