അന്വേഷണം നീളുന്നു... തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നു; ബെംഗളരുവില്‍ നിന്നും പിടിയിലായ ലഹരി മരുന്ന് രാജാവ് മുഹമ്മദ് അനൂപ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്

നയതന്ത്ര പാര്‍സലിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയിരുന്നത് സ്വര്‍ണ്ണം മാത്രമോ? അതോ മയക്കുമരുന്നും കടത്തിയിരുന്നോ? ഒടുവില്‍ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ മാനങ്ങളിലേക്ക് നീങ്ങുകയാണ്.
ബെംഗളരുവില്‍ നിന്നും പിടിയിലായ ലഹരിമരുന്ന് രാജാവ് മുഹമ്മദ് അനൂപ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ വഴിക്ക് നീങ്ങുന്നത്.
അതിനിടെ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ബംഗളുരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
നയതന്ത്ര പാര്‍സല്‍ കേസിലെ മുഖ്യ പ്രതി കെ.റ്റി. രമീസുമായി അനൂപ് മുഹമ്മദിന് അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എത്തിയിരുന്ന നയതന്ത്ര പാര്‍സലിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ഇക്കാര്യം തെളിയിക്കാന്‍ ഇനി കഴിയുകയില്ല. രമീസും സ്വപ്നയുമായി ചേര്‍ന്ന് അനൂപ് മയക്കുമരുന്ന് കടത്തിയിരുന്നോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.
ബെംഗളുരു കമ്മന ഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതി മുഹമദ് അനൂപിന്റെ മൊഴി നല്‍കിയതോടെയാണ് വിവാദം പുകഞ്ഞത് . എന്നാല്‍ ആറുലക്ഷത്തില്‍ ഒതുങ്ങുന്ന ബന്ധമല്ല ബിനീഷും അനൂപുമായി ഉള്ളതെന്നും നര്‍ക്കോട്ടിക് സെല്‍ കരുതുന്നു.
ബെംഗളുരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസിലാണ് കൊച്ചി സ്വദേശി മുഹമദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ പിടിയിലായത്. കമ്മനഹള്ളിയിലെ ഹൈയാറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയെന്നാണ് കേസ്.
2015ല്‍ കമ്മനഹള്ളിയില്‍ ആരംഭിച്ച ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നാണ് മുഹമദ് അനൂപിന്റെ മൊഴി. 2013 മുതല്‍ ബംഗളുരുവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയെന്നും മൊഴിയിലുണ്ട്. കമ്മനഹള്ളി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും നൈറ്റ് പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടന്നും അനൂപ് കര്‍ണ്ണാടക നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബനീഷിന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം നടത്താതെ ആരോപണം ഒതുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം അനൂപ് സുഹൃത്താണെന്നും അയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു. ബിനീഷിനെ അധികം വൈകാതെ നര്‍ക്കാട്ടിക് സെല്‍ ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കുന്നത്.
ബംഗളുരുവില്‍ പിടിയിലായവര്‍ക്ക് കേരളത്തിലെ നിരവധി സിനിമാപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. അനൂപിനെ ജൂലൈ ഒന്ന് മുതല്‍ സിനിമാമേഖലയിലുള്ള പലരും വിളിച്ചതിന്റെ കോള്‍ലിസ്റ്റും യൂത്ത് ലീഗ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഫിറോസ് പറഞ്ഞു.
മുഹമദ് അനൂപിനെ കൂടാതെ റിജേഷ് രവീന്ദ്രന്റെ മൊഴിപകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 2019ല്‍ ബംഗളുരുവില്‍ മറ്റൊരു ഹോട്ടല്‍കൂടി അനൂപ് ആരംഭിച്ചപ്പോള്‍ ആശംസ അറിയിച്ചുകൊണ്ട് ബീനീഷ് കോടിയേരി ഫേസ്ബുക്കില്‍ ആശംസ അറിയിച്ചിരുന്നു.
കൊച്ചിയിലെ വ്യാപാരസമുച്ചയങ്ങളില്‍ അനൂപ് നടത്തിയിരുന്ന ബിസിനസുകള്‍ പൊളിഞ്ഞപ്പോഴാണ് ബെംഗളുവിലേക്ക് അനൂപ് മുഹമ്മദ് താവളം മാറ്റിയത്. ഇതിനുള്ള അവസരം ഒരുക്കികൊടുത്തത് ബിനീഷ് കോടിയേരിയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ബംഗളുരുവിലും കൊച്ചിയിലും നടക്കുന്ന നിശാപാര്‍ട്ടികളില്‍ വില കൂടിയ ലഹരി എത്തിച്ചിരുന്നത് അനൂപും പിടിയിലായ രവീന്ദ്രനും ചേര്‍ന്നാണെന്ന് നര്‍ക്കോട്ടിക് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഡോണ്‍ ഓഫ് ബാംഗ്ലൂര്‍ എന്നാണ് അനൂപിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നാല്‍ അതിലുള്ളത് ബിനീഷ് കോടിയേരിയുടെ പോസ്റ്റുകള്‍ മാത്രമാണ്. മുഖ്യന്ത്രിയുടെ മരുമകന്‍ അനൂപിന്റെ എഫ് ബി. സുഹ്യത്താണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സിനിമാക്കാര്‍ക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ട്. ഒരു സിനിമാ നടനെ പെണ്ണുകേസില്‍ കുരുക്കിയതിന് പിന്നിലും രാഷ്ട്രീയ സിനിമാ താരത്തിന്റെ ബന്ധം പരസ്യമായ രഹസ്യമാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബംഗളുരില്‍ ഒളിവില്‍ താമസിക്കാനെത്തിയത് അനൂപിന്റെ അതിഥിയായിട്ടാണെന്ന റിപ്പോര്‍ട്ടും എന്‍ ഐ എക്ക് കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























