പാലത്തായി പുലിവാലാകുമ്പോള്‍... പാലത്തായി കേസിലെ പ്രതിയെ പോക്‌സോ പ്രകാരം കുറ്റക്കാരനാക്കാന്‍ യാതൊരു തെളിവുമില്ലെന്ന നിലപാടില്‍ അന്വേഷണ സംഘം നില്‍ക്കുമ്പോള്‍ ഉത്തരം മുട്ടി നേതാക്കള്‍

പാലത്തായി പീഡന കേസില്‍ പ്രതിയായ ബി ജെ പി നേതാവിനെ രക്ഷിക്കാന്‍ സിപിഎം സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് കണ്ണൂരിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സി പി എമ്മിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ രോഷം പടരുന്നു.
വിവാദമായ പാലത്തായി പീഡന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ അടി വേര് ഇളകിയത്. എന്നാല്‍ കേസിലെ പ്രതിയെ പോക്‌സോ പ്രകാരം കുറ്റക്കാരനാക്കാന്‍ യാതൊരു തെളിവുമില്ലെന്ന നിലപാടില്‍ തന്നെയാണ് പോലീസ് സംഘം. ഇക്കാര്യം സി പി എം ആവര്‍ത്തിച്ചിട്ടും ഒരു വലിയ വിഭാഗം ജനങ്ങള്‍ അക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.
പ്രതിക്ക് പോക്‌സോ ചുമത്താനാകില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലേര്‍സ് റിപ്പോര്‍ട്ട് നല്‍കിയതായി ക്രൈം ബ്രാഞ്ച് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കുട്ടിക്ക് ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വഭാവവുമുണ്ട്. കേസില്‍ പോക്‌സോ കുറ്റം ഒഴിവാക്കി പ്രതിയും ബി ജെ പി നേതാവുമായ പദ്മരാജന്‍ എതിരെ കുറ്റപത്രം നല്കാന്‍ നിയമോപദേശം നല്‍കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് റിപ്പോര്‍ട്ട്.
ഇരയടക്കം 92 പേരെ സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്‌തെന്ന് അന്വേഷണ സംഘം പറയുന്നു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു. അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ദുരവസ്ഥയില്‍ നിന്ന് ഇരയായ പെണ്‍കുട്ടി മോചിപ്പിക്കപ്പെട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണ് കുട്ടിയെ കൗണ്‍സിലിങ് ചെയ്തത്.
കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നുണ പറയുന്ന സ്വഭാവമുണ്ട്, മൂഡ് അതിവേഗം മാറുന്ന ശീലവും വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്ന സ്വഭാവക്കാരിയുമാണെന്നാണ് കൗണ്‍സിലേര്‍സിന്റെ റിപ്പോര്‍ട്ട്. കുട്ടി അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും വേഗത്തില്‍ ടെന്‍ഷനടിക്കുന്ന സ്വഭാവക്കാരിയാണെന്നും കൂടി റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് ക്രൈം ബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖ.
കണ്ണൂര്‍ നര്‍ക്കോട്ടിക് ബ്യൂറോ എ.എസ്.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനരന്വേഷണം നടത്തിയിരുന്നു. വനിതാ ഓഫീസറെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത് കേസ് അട്ടിമറിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ്. വനിതാ ഐ.പി എസ് ഓഫീസര്‍ മൂന്ന് മനശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ കുട്ടിയുടെ മൊഴിയെടുത്തിരുന്നു.അതിലാണ് പ്രതി കുറ്റക്കാരനല്ലെന്ന സൂചനയാണ് വീണ്ടും കിട്ടിയത്. നേരത്തെ ഇര പോലീസിനും കോടതിക്കും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. സാഹചര്യ തെളിവുകളുമായി കുട്ടിയുടെ മൊഴിയെ കൂട്ടിയോജിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. വീണ്ടും മൊഴിയെടുത്ത് പ്രതിയെ കുരുക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. അതായത് പത്മരാജനെ അകത്താക്കാന്‍ മാക്‌സിമം ശ്രമിച്ചു. എന്നിട്ടും നിസ്സഹായമായി.
നിരപരാധിയായ ഒരാളെ കേസില്‍ കുരുക്കാന്‍ കഴിയില്ലെന്ന പോലീസിന്റെ കര്‍ശന നിലപാട് കാരണമാണ് പ്രതിയെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാരണം. ബി ജെ പി നേതാവായ പ്രതിക്കെതിരെ ഇരയുടെ കുടുംബത്തിന് വൈരാഗ്യമുണ്ടായിരുന്നോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിക്ക് ജാമ്യം കിട്ടിയതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നാട്ടില്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ലീഗും അതിശക്തമായ പ്രക്ഷോഭമാണ് തുടങ്ങിയിരിത്തുന്നത്. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബി ജെ പിയുടെ സഹായം ലഭിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് കെ. മുരളീധരന്‍ എം. പി. പ്രസ്താവിച്ചിരുന്നു. എന്നാല്‍ പത്മരാജന് എതിരെയുള്ള കേസ് ഭീകര സംഘടനകളുടെ ഗൂഢാലോചനയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിച്ചതെന്നാണ് പരാതി.
ഏതായാലും കണ്ണൂരും സി പി എമ്മിനെ തിരിഞ്ഞുകുത്തുകയാണ്. വെഞ്ഞാറമൂട് സംഭവത്തിന്റെ പേരില്‍ അഴിക്കോടന്‍ സ്മാരകം അടിച്ചു തകര്‍ത്തിട്ടും പാര്‍ട്ടിക്ക് തിരിച്ചടിക്കാന്‍ കഴിയാത്തത് അതിന്റെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്നു. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവന പോലും സി പി എമ്മിന് നേരിടാനായില്ല.
"
https://www.facebook.com/Malayalivartha
























