ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയെ എന്‍ഐഎ സംഘം പലവഴിക്കാണ് തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് എന്‍ഐഎയ്ക്ക് മുമ്പാകെ ഹാജരാകേണ്ടി വരുമെന്ന് ആരും ചിന്തിച്ചതല്ല. അതിന് പിന്നാലെ ബിനീഷ് കോടിയേരിയേയും എന്‍ഐഎ ചോദ്യം ചെയ്യുകയുണ്ടായി. ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഏറെ നിർണായകമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖ ലഭിക്കുകയുണ്ടായി.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്താണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുകയാണ്. ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ബിനീഷിനെതിരെ ഉയർന്നിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.
അതേസമയം ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഫോഴ്‌സ്‌മെന്റാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയുണ്ടായി. ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് ഇ.ഡി കേസെടുത്തത്.
https://www.facebook.com/Malayalivartha