വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല... കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്ന് അയല്‍വാസിയായ യുവാവിന്റെ ക്രൂരത... അമ്പരന്ന് നാട്ടുകാർ....
മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയല്‍വാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവില്‍ സ്വദേശി അഭിരാമിയെയാണ് അയല്‍വാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ഇയാള്‍ കൃത്യം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.
ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നില്‍ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തര്‍ക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തര്‍ക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിഷയത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി.
ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാല്‍പത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകള്‍ സൗമ്യ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha