വെള്ളി വീണ വെള്ളിയാഴ്ച... ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് ചാനലുകാരെ കാണാനിരുന്ന ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി; ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി; മാറ്റത്തിന് ഇറങ്ങുന്നവര്‍ പ്രത്യാഘാതം അനുഭവിക്കാനും തയാറാവണം; പ്രതീക്ഷ നശിച്ച് ഭാഗ്യലക്ഷ്മിയും കൂട്ടരും

വിജയ് പി നായരെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത് ചൊറിയണവും തേച്ച് ചാനലുകളില്‍ നെളിഞ്ഞിരുന്ന് നാല് വര്‍ത്തമാനം പറയുമ്പോള്‍ നിയമം ഇത്ര കടുപ്പമാണെന്ന് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒരിക്കലും ചിന്തിച്ചില്ല. ഫെമിനിസ്റ്റുകളായ തങ്ങളോടൊപ്പം പോലീസും സര്‍ക്കാരും കോടതിയും പൊതു ജനവും കൂടെ നില്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലായിടത്തു നിന്നും തിരിച്ചടിയാണ് ഉണ്ടായത്. എന്നും സര്‍ക്കാരിനോടപ്പം നിന്നവരാണ് ഭാഗ്യലക്ഷ്മിയും സംഘവും. എന്നാല്‍ ആ സര്‍ക്കാര്‍ പോലും ഇവരെ തള്ളിപ്പറഞ്ഞു. അവസാനം സെക്ഷന്‍ കോടതിയ്ക്ക് പുറമേ ഹൈക്കോടതിയും ഇവരുടെ ചെയ്തികളെ ചോദ്യം ചെയ്തിരിക്കുകയാണ്.
സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബറെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനമാണുണ്ടായത്. എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്നു ചോദിച്ച കോടതി നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും ആരാഞ്ഞു.
തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു.
ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി ഉപദ്രവിക്കപ്പെട്ട വിജയ് പി.നായര്‍ കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തു.
അതുകൊണ്ടു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. വിജയ് പി.നായരുടെ വാദമാണ് കാര്യമായി കോടതിയില്‍ നടന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബര്‍ വിജയ് പി. നായരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം, അതിക്രമവും മോഷണവും ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി. നായരുടെ ആവശ്യ പ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും ഹെഡ്‌സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ നിഷേധിച്ചു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതോടെയാണ് കോടതിയൂടെ രൂക്ഷ വിമര്‍ശനമുണ്ടായത്. അതേസമയം വിധി കാത്തിരിക്കുകയാണ് തമ്പാനൂര്‍ പോലീസും.
"
https://www.facebook.com/Malayalivartha






















