തെരഞ്ഞെടുപ്പ് അടുത്ത വേളയിലും സംസ്ഥാന ബിജെപി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിച്ചു ; ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയിൽ വീണ്ടും പൊട്ടലും ചീറ്റലും .ശോഭ സുരേന്ദ്രൻ വീണ്ടും ഇടഞ്ഞ് നിൽക്കുകയാണ് . തെരഞ്ഞെടുപ്പ് അടുത്ത വേളയിലും സംസ്ഥാന ബിജെപി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് ശോഭാ സുരേന്ദ്രൻ. ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ല എന്നറിയിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ ഇപ്പോൾ ഉളളത് . നിലപാട് കടുപ്പിച്ചതോടെ കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണൻ ശോഭാ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചതായാണ് കിട്ടുന്ന വിവരം. കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതികൾ പരിഹരിക്കാതെ യോഗത്തിന് എത്തില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശോഭ സുരേന്ദ്രൻ. തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ശോഭ സുരേന്ദ്രൻ നേരത്തെ പരാതി നൽകിയിരുന്നു. സംസ്ഥാന ജനറൽസെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും ശോഭ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു . നേരത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ കുറേ കാലം വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.
https://www.facebook.com/Malayalivartha