നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി... സർക്കാരിന്റേയും നടിയുടേയും ഹർജി തളളി; ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സർക്കാർ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരണമെന്നാണ് കോടതി തീരുമാനം. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനാണ് സർക്കാർ തീരുമാനം.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏർപ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.പ്രതിഭാഗം കോടതി മുറിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്‌ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കരഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതിമുറിയിൽ വച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു. നടിയുടെ പരാതി പിന്തുണച്ച സർക്കാർ കേസിൽ രഹസ്യവിചാരണയെന്ന നിർദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം നടൻ ദിലീപിനെ കാണാൻ രണ്ട് തവണ ജയിലിൽ പോയിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാറിന്റെ മൊഴി പുറത്ത് വന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകനാണ് സാധ്യത. ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാർ മൊഴി നൽകിയിരിക്കുന്നത്. കൂടാതെ ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാറിന്റെ മൊഴിയിലുണ്ട്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കേസിലെ മാപ്പു സാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിൽ പ്രദീപ് കോട്ടത്തലയെ അഞ്ച് മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നൽകിയിരുന്നത്. കൂടുതൽ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്നാണ് വിധി പറയുന്നത്. ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തിയെന്നാണ് റിപ്പോർട്ട്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ പറ്റാത്തതിനെ തുടർന്ന് വിപിന്റെ അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് കേസ്.
https://www.facebook.com/Malayalivartha























