വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത... ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാൻ ആലോചന... നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പ് അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം; തിരുത്തൽ എങ്ങനെ വേണമെന്ന് നാളെ അറിയാം...
വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്താൻ സാധ്യത. ഈ നിയമം സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിർപ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം. നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. എന്നാൽ പോലീസ് നിയമഭേദഗതി സംബന്ധിച്ച് കേരളം കൊണ്ടുവന്ന ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനും എതിരാണെന്ന വിമർശനം ദേശീയതലത്തിൽവരെ ഉയരുന്നുണ്ട്. ഭരണഘടനാ വിരുദ്ധമാണെന്ന് നിയമജ്ഞരും പറയുന്നു. സർക്കാരിന് നേതൃത്വംനൽകുന്ന സി.പി.എമ്മിന്റെ തന്നെ മുൻനിലപാടുകൾക്ക് എതിരാണ് ഇപ്പോഴത്തെ ഭേദഗതി.
പ്രതിപക്ഷ പാർട്ടികൾക്കും സാംസ്കാരിക പ്രവർത്തകർക്കും മാധ്യമ മേഖലയിലെ സംഘടനകൾക്കും പുറമേ ദേശീയ നേതാക്കളും വിഷയത്തിൽ പ്രതിഷേധവുമായി എത്തി. ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയെങ്കിലും ആശങ്കകൾ നീങ്ങിയിട്ടില്ല.പുതിയ ഓർഡിനൻസ് ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുമ്പോഴും ഇത്തരത്തിൽ കേസെടുക്കാനാവുന്നതുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തുകാരണത്താൽ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും പോലീസ് നിയമത്തിലെ 118-ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയോ അതിനെക്കാൾ മാരകമാണ് പുതിയ ഭേദഗതിയെന്നും നിയമജ്ഞർ പറയുന്നു. സ്ത്രീകൾക്കെതിരേ ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുന്നില്ലെന്ന കാരണത്താലാണ് സംസ്ഥാനസർക്കാർ പുതിയ ഭേദഗതിയിലേക്ക് നീങ്ങിയത്.
ഭാഗ്യലക്ഷ്മി-വിജയ് നായർ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നിയന്ത്രണമില്ലാത്ത ആക്രമണങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെങ്കിലും അത് എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നു വന്നതോടെയാണ് വിവാദമായത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾക്കെതിരേ നിയമത്തിന്റെ വാളോങ്ങാൻ വഴിയൊരുക്കുന്ന നിയമം മാധ്യമമാരണ നിയമമാണെന്നാണ് ആക്ഷേപം. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും കാര്യമോ വിഷയമോ നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെ ഭേഗദതിയിലൂടെ തടയുകയാണ്. എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട വിവരം തെറ്റാണെന്നോ അല്ലെങ്കിൽ വ്യാജമാണെന്നോ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ മാധ്യമങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുറ്റം സ്ഥാപിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവോ പതിനായിരം വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.
https://www.facebook.com/Malayalivartha