തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല; ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ് ; ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്ന് സുരേഷ് ഗോപി

തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത് . തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താന്‍ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവര്‍ത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു . കോഴിക്കോട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ ചെമ്ബഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വൃത്തികെട്ട ജന്മങ്ങള്‍ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ് ഇതെല്ലാം എന്നും സുരേഷ് ഗോപി പറഞ്ഞു. ഭരിച്ചു തെളിയിക്കാന്‍ തങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞദിവസം കണ്ണൂരില്‍ സംസാരിക്കുമ്ബോഴും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. തന്റെയടുത്ത് ആവശ്യങ്ങളുമായി എത്തുന്നവര്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാര്‍ശ കൂടി കൊണ്ടുവരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്‌താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റുമാരുടെ കത്തുമായി വരാത്ത ആര്‍ക്കും താന്‍ യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പ്രചാരണം നടത്തവെ യു ഡി എഫ് - എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മലിനമാണെന്ന പരാമര്‍ശവും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം സുരേഷ് ഗോപിയെ വിമർശിച്ച് ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു .അദ്ദേഹത്തിന്റെ വിമർശനം ഇങ്ങനെ ആയിരുന്നു. അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം...എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും...കളമറിഞ്ഞ് കളിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . സംസ്ഥാന സര്‍ക്കാരിനെ കാലില്‍ ചുഴറ്റി അറബിക്കടലില്‍ എറിയണമെന്ന ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് എതിരെയാണ് നടന്‍ ഹരീഷ് പേരടി മറുപടിയുമായി എത്തിയത്.
https://www.facebook.com/Malayalivartha