നീതി കാത്ത് ഇരുപത്തിയെട്ട് വർഷം ;സിസ്റ്റർ അഭയ കേസിന്റെ വിധി 22ന്;ഇത് കൊലകേസുകളുടെ ചരിത്രത്തിൽ അത്യപൂര്‍വമായ വിധിയായിരിക്കും
28 വര്‍ഷമായി വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സറ്റെഫിയും ശിക്ഷിക്കപ്പെടുമോ.ശിക്ഷിച്ചാലും വെറുതെ വിട്ടാലും ഈ മാസം 22ന് തിരുവനന്തപുരം സിബിഐ കോടതി പ്രഖ്യാപിക്കുന്ന വിധി ചരിത്രത്തില്‍ ഇടം നേടും. ശിക്ഷിക്കപ്പെട്ടാല്‍ ഒരു കന്യാസ്ത്രീ മറ്റൊരു കന്യാസ്ത്രീ കൊലചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും ആദ്യസംഭവമായി തീരും. കേസില്‍ രണ്ടു വൈദികരും പ്രതികളായി എന്നത് മറ്റൊരു അത്യപൂര്‍വസാഹചര്യം. കേസ് നടപടിയ്ക്കിടെ പ്രതികളില്‍ ഒരു വൈദികനെ ഒഴിവാക്കിയെന്നത് മറ്റൊരു അപൂര്‍വത.കേസില്‍ പ്രതികളെ വെറുതെ വിട്ടാല്‍ 28 വര്‍ഷമായി പ്രതിസ്ഥാനത്തു നിലകൊണ്ട് ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇരകളായ വൈദികനും കന്യാസ്ത്രീയും നിരപരാധികളായിരുന്നുവെന്ന് എഴുതപ്പെടും. സിബിഐ അന്വേഷണത്തിനിടെ തുടക്കത്തില്‍ കേസ് അന്വേഷിച്ച എഎസ്‌ഐ അഗസ്റ്റിന്‍ പിഢനം സഹിക്കാനാവാതെയെന്ന് കുറിപ്പെഴുതി ആത്മഹത്യ ചെയ്ത സംഭവും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേരളത്തില്‍ വാര്‍ത്തകളില്‍ ഇത്രത്തോളം ഇടം നേടിയ മറ്റൊരു കൊലക്കേസ് വേറെയുണ്ടാകില്ല. ബ്രെയിന്‍ മാപ്പിംഗ്, ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയ ടെസ്റ്റുകളും ഡമ്മി പരീക്ഷണം ഉള്‍പ്പെടെ ശാസ്ത്രീയ പഠനങ്ങളും ഈ കേസില്‍ നടത്തിയെന്നതും അപൂര്‍വ സംഭവം.അഭയുടേയത് ആത്മഹത്യയോ കൊലപാതകമോ എന്നതില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇത് കൊലപാതകമെന്ന് സിബിഐ നിശ്ചയിച്ചതും കോട്ടയം ക്‌നാനായ അതിരൂപതയിലെ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്ക, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ അറസ്റ്റുചെയ്തതും. പഠനഭാരവും ഇതര വ്യക്തപരമായ പ്രശ്‌നങ്ങളുംമൂലം സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍.1992 മാര്‍ച്ച് 27ന് രാവിലെയാണ് കോട്ടയം നഗരത്തിലെ പയസ് ടെന്‍ത് ഹോസ്റ്റല്‍ മന്ദിരത്തിലെ കിണറ്റില്‍ ബിസിഎം കോളജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 17 മാസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷണം നടത്തിയിട്ടും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ 1993ലാണ് അഭയ കേസ് സിബിഐ ഏറ്റെടുത്തതും വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവില്‍ രണ്ടു വൈദികരെയും കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തതും. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് പത്തു വര്‍ഷത്തിനുശേഷമാണ് സിബിഐ കോടതിയില്‍ വിസ്താരം തുടങ്ങിയത്.അഭയ കേസിലെ പ്രതികളുടെ വാദം അവസാനഘട്ടത്തിലെത്തിയപ്പോള്‍ താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ വാദിച്ചു. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. സിസ്റ്റര്‍ അഭയ കേസിലെ പ്രതി സിസ്റ്റര്‍ സ്‌റ്റെഫി ശസ്ത്രക്രിയ നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മില്‍ ഹോസ്റ്റലിലെ അടുക്കളയില്‍ വെച്ച്ുണ്ടായ സ്വകാര്യ ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ ബന്ധം കാണാനിടയായി അഭയയുടെ തലിയില്‍ അടിച്ച് പരിക്കേല്‍പ്പിച്ച് ഇരുവരും ചേര്‍ന്ന് കിണറ്റില്‍ തള്ളിയെന്നാണ് കേസ്.2008 ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ. രമയുടേയും, പ്രിന്‍സിപ്പാള്‍ ഡോ ലളിതാംബിക കരുണാകരന്റെയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്താനാവില്ലെന്ന സാങ്കേതിക അഭിപ്രായങ്ങളും കോടതിയിലെത്തിയിരുന്നു. കൊലക്കേസുകളുടെ ചരിത്രത്തില്‍ അത്യപൂര്‍വമായ വിധിയായിരിക്കും 22ന് പ്രഖ്യാപിക്കപ്പെടുക.
https://www.facebook.com/Malayalivartha