പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി; താന്‍ ചെയ്ത തെറ്റ് എന്താണ്; സുധാകരന്റെത് ക്രിയാത്മത വിമര്‍ശനം; 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ലെന്നും കെ.പി.സി.സി പ്രസിഡന്റ്

വിമര്‍ശനം ശക്തമായതോടെ പരാജയത്തിന്റെ ഉത്താവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതെ സമയം വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നു. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തില്‍ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം മാറണമെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മത വിമര്‍ശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 2015 നേക്കാള്‍ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തില്‍ ഒരിടത്തും പൊതു രാഷ്ടീയം ചര്‍ച്ചയായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ല എന്ന പൊതു വിലയിരുത്തലാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടായത്.
ജനുവരി 6,7 തീയതികളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുടെ വിശദമായ യോഗം ചേരും. നാളെ കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്ഥാനത്ത് ചേരും. വിവാദങ്ങള്‍ പുറത്ത് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടാനില്ലെന്നും പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനിനെ ചെന്നായ്ക്കള്‍ ആക്രമിച്ചത് പോലെ വളഞ്ഞിട്ടാക്രമിക്കാന്‍ ഞാന്‍ ചെയ്ത തെറ്റെന്താണ്? തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണ്. ആര്‍ക്കും എന്നെ കുറ്റപ്പെടുത്താം. പക്ഷെ ആര്‍ എംപിക്ക് എന്നെ കുറ്റപ്പെടുത്താനാവില്ല. കൊച്ചുകൊച്ച് കാര്യങ്ങള്‍ പറഞ്ഞ് അവര്‍ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. ടിപി കൊലക്കേസ് നിഷ്ഠൂരമായ കൊലപാതകമാണെന്ന് ദേശീയ തലത്തില്‍ ഉയര്‍ത്താന്‍ ഞാനെടുത്ത റിസ്‌ക് വലുതാണ്. ഓര്‍മ്മകളുണ്ടായിരിക്കണം. വടകരയില്‍ വിജയിക്കുന്നതിന് മുന്‍പ് അഞ്ച് തവണ കണ്ണൂരില്‍ നിന്ന് തുടരെ തുടരെ വിജയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ സിപിഎം ചിത്രത്തിലില്ല. മലബാറില്‍ സിപിഎമ്മിന്റെ കുറേ വോട്ടുകള്‍ അവര്‍ക്ക് പോയി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. ബിജെപിക്ക് ഇല്ലാത്ത വലിപ്പം ചാര്‍ത്തിക്കൊടുക്കരുത്. ജോസ് കെ മാണിയുടെ തിരോധാനവും വിട്ടുപോക്കും മാത്രമല്ല മധ്യകേരളത്തിലെ തിരിച്ചടിക്ക് കാരണം. അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. പരമ്പരാഗതമായി യുഡിഎഫിന് കിട്ടുന്ന വോട്ടുകള്‍ പലയിടത്തും ചോര്‍ന്നു. ഇത് രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും. നേതാക്കന്മാരുടെ ബാഹുല്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നേതാക്കന്മാര്‍ ഇല്ലാഞ്ഞിട്ടല്ല തോറ്റതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ചരിത്രപരമായ ദൗത്യം നിറവേറ്റി. വസ്തുതാപരമല്ലാത്ത വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടില്ല. അദ്ദേഹം യഥാസമയം പത്രക്കാരെ കാണുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഞാനങ്ങിനെയല്ല അതിനെയൊന്നും കാണുന്നത്. മാണി സി കാപ്പന്‍ നിലപാട് വ്യക്തമാക്കിയാല്‍ ആ കാര്യത്തില്‍ മറുപടി പറയാം. സിപിഎമ്മിന്റെ പിബിയും സെന്‍ട്രല്‍ കമ്മിറ്റിയും പാര്‍ട്ടിയും ആത്മാവും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ പോലെ തനിക്ക് സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha