തലസ്ഥാനത്തെ ജില്ലാ ജഡ്ജിയുടെ പേഴ്സണൽ ഓഫീസ് അസിസ്റ്റൻ്റിനെതിരെ ജാമ്യമില്ലാ മോഷണ കേസ് :പ്രതിയെ നെയ്യാറ്റിൻകര അബ്കാരി കോടതിയിലേക്ക് ജില്ലാ ജഡ്ജി സ്ഥലം മാറ്റി
പത്തുലക്ഷം രൂപ വിലയുള്ള 100 ലോഡ് മണൽ കടത്തിയ സംഭവത്തിൽ ഓഫീസ് അസിസ്റ്റൻ്റിനെ പ്രതി ചേർത്ത് റൂറൽ പോലീസ് കേസെടുത്തു. വിളപ്പിൽ വില്ലേജിൽ വെള്ളൈക്കടവ് കാഞ്ഞിരക്കോട് സ്വദേശി രാജേഷിനെ (35) ഏക പ്രതിയാക്കിയാണ് വിളപ്പിൽശാല പോലീസ് കേസ് എടുത്തത്.
എഫ്ഐആർ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ പോലീസ് ഹാജരാക്കി. പോലീസ് കേസ് പ്രതിയായതിനാലും സംഭവത്തെ തുടർന്ന് അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനെയും തുടർന്ന് രാജേഷിനെ ജില്ലാ ജഡ്ജി നെയ്യാറ്റിൻകര അബ്കാരി കോടതിയായ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറ്റി. രാജേഷിൻ്റെ വിവാഹം ഞായറാഴ്ചയാണ്.
2020 ഡിസംബർ 20 ഞായറാഴ്ചയാണ് കേസിനാസ്പദമായ മണൽകടത്ത് നടന്നത്. ജോർജ് റെബീറോ മകൻ ജോർജ് റോബിൻസൺ (60) ആണ് ആവലാതിക്കാരൻ.
റോബിൻസണിൻ്റെ വസ്തുവിൽ കൂടി വാഹനം പോകാൻ കണക്കിന് വഴികൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൽ അതിക്രമിച്ച് കയറി ജെസിബി ഉപയോഗിച്ച് മണ്ണ് ഇടിച്ചു മാറ്റി മോഷണം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 2020 ഡിസംബർ 20 മുതൽ പ്രതി വസ്തുവിൽ അതിക്രമിച്ച് കയറി ജെ സി ബി ഉപയോഗിച്ച് വസ്തുവിൻ്റെ മദ്ധ്യഭാഗത്ത് കൂടി 4 മീറ്റർ വീതിയിലും 12 അടി താഴ്‌ചയിലും 150 മീറ്റർ നീളത്തിലും മണ്ണിടിച്ച് മാറ്റി വഴി വെട്ടി ഉദ്ദേശം 100 ലോഡ് മണ്ണ് മോഷണം ചെയ്തു കൊണ്ടു പോയതിൽ വച്ച് ആവലാതിക്കാരന് 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിപ്പിച്ചുവെന്നാണ് പോലീസ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (വസ്തുവിൽ അതിക്രമിച്ചു കടക്കൽ) , 427 ( നാശനഷ്ടം വരുത്തൽ) , 379 ( മോഷണം) എന്നീ വകുപ്പുകൾ ആണ് എഫ്.ഐ.ആറിൽ ചുമത്തിയിട്ടുള്ളത്. ഇതിൽ വകുപ്പ് 379 ജാമ്യമില്ലാ കുറ്റമാണ്.
https://www.facebook.com/Malayalivartha