യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തും ;വീണ്ടും ശബരിമല ചർച്ചയാക്കി ചെന്നിത്തല

ശബരിമല വിഷയത്തിലും നിയമന വിവാദങ്ങളിലും സർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്നും പിഎസ്‍സി നിയമനത്തിന് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല അവകാശപ്പെട്ടു. സംസ്ഥാനത്ത് പിൻവാതിൽ നിയമനമേളയാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ളവരോട് സർക്കാർ എന്ത് കൊണ്ടാണ് മനുഷ്യത്വപരമായ നിലപാട് എടുക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനം മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നാരോപിച്ച പ്രതിപക്ഷ നേതാവ് നിയമനങ്ങൾ സുതാര്യമാണെങ്കിൽ ഫയലുകൾ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎസ്‍സി നിയമനത്തിന് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ കഴിയാവുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല വാഗ്ദാനം ചെയ്തു.
ശബരിമല കേസിൽ സർക്കാരിൻ്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും സർക്കാർ ഭക്തർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നുണ്ടോയെന്നും ചോദിച്ചു. ശബരിമയിൽ മുഖ്യമന്ത്രി പ്രശ്‌നമുണ്ടാക്കിയത് നവോത്ഥാന നായകൻ്റെ മേലങ്കിയണിയാനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സൂത്രപണിയിലൂടെ അധികാരത്തിലെത്താൻ മുഖ്യമന്ത്രി ശ്രമിക്കണ്ടേന്നും അത് കയ്യിൽ വച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു. അതെ സമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശബരിമല യു ഡി എഫ് പ്രചാരണ വിഷയമാക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു .ശബരിമലയില്‍ നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ യുഡിഎഫിന് ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ വോട്ടുകള്‍ കിട്ടും എന്ന തോന്നല്‍ ഉണ്ടായിരിക്കുകയാണെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും സുപ്രീം കോടതി റിവ്യൂ ആരംഭിച്ചതിനു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു.
ശബരിമലയുടെ കാര്യത്തില്‍ നേരത്തെ സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചുവെന്നും പിന്നീട് ആ വിധി സുപ്രീം കോടതി തന്നെ റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചതായി തീരുമാനിച്ചു. അതിനുശേഷം ശബമലയില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. സാധാരണ ഗതിയില്‍ ഉത്സവങ്ങള്‍ നടക്കുകയാണ്. ആ വിധിയുടെ ഭാഗമായി സുപ്രീകോടതിയുടെ വിധി വരുമ്പോള്‍ മാത്രമേ ഇനിയെന്ത് വേണമെന്ന് നമ്മള്‍ ആലോചിക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമല സംബന്ധിച്ച് നമ്മുടെ സമൂഹത്തിന്റെ ശ്രദ്ധയില്‍ ഒന്നുമില്ലെന്നും ആ സമയത്താണ് യുഡിഎഫ് ശബരിമല വിഷയവുമായി പ്രചരണത്തിന് ഇറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ. കോടതിയുടെ വിധി വരുമ്പോഴാണ് സര്‍ക്കാരിന് ഇനി റോളുള്ളത്. വിധി പുറത്തുവരുമ്പോള്‍ നമ്മെ പൊതുവായി ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ അതിലുണ്ടെങ്കില്‍ അപ്പോള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























