കാര്യങ്ങള്‍ പോയ പോക്ക്... രമേഷ് ചെന്നിത്തല 5 വര്‍ഷം വിചാരിട്ടിട്ടും നടക്കാത്ത കാര്യം വെറും 5 മിനിറ്റ് കൊണ്ട് നേടി കെ. സുധാകരന്‍; വിവാദമായ ഹെലികോപ്ടര്‍ ഒഴിവാക്കിയേക്കുമെന്ന് സൂചന; കെ. സുധാകരന്റെ ചെത്തുതൊഴിലാളിയുടെ മകന്റെ ധൂര്‍ത്ത് പരാമര്‍ശം തീപിടിച്ചതോടെ നീക്കം സജീവം

അമിത വാടക നല്‍കി സംസ്ഥാനത്ത് ഹെലികോപ്ടറെടുത്ത നടപടി ആദ്യം മുതല്‍ വിവാദമായിരുന്നു. ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടി നല്‍കി എന്തിന് ഹെലീ കോപ്ടറെന്ന വാദം ശക്തമായിരുന്നു. ആവശ്യമുണ്ടെങ്കില്‍ അന്നേരം വാടകയ്‌ക്കെടുത്താല്‍ പോരെ എന്ന തര്‍ക്കവും നടന്നു. ഇതേ ആവശ്യത്തെ ചൊല്ലി 5 വര്‍ഷമാണ് ചെന്നിത്തല പയറ്റിയത്. ആര് മൈന്‍ഡ് ചെയ്യാനാ. എന്നാല്‍ വെറും 5 മിനിറ്റ് കൊണ്ട് കെ. സുധാകരന്‍ അത് നേടിയെടുത്തു. കെ. സുധാകരന്റെ ചെത്തുകാരന്‍ മകന്റെ ഹെലീകോപ്ടര്‍ യാത്ര ചര്‍ച്ചയായപ്പോള്‍ വലിയ വിവാദമാണ് ഉണ്ടായത്. ഇത്രയും സാമ്പത്തിക പ്രതിസന്ധിയുള്ള കാലത്ത് വെറുതേയൊരു ഹെലീകോപ്ടര്‍ ആനയെ നെറ്റിപ്പട്ടം കെട്ടി മുറ്റത്ത് നിര്‍ത്തണോയെന്ന് അങ്ങനെ ചിന്തിക്കുകയാണ്.
അമിത വാടക നല്‍കി സംസ്ഥാനത്ത് ഹെലികോപ്ടറെടുത്ത നടപടി പോലീസ് പുനപരിശോധിക്കുന്നു. ഒരു വര്‍ഷത്തെ വാടക കരാര്‍ മാര്‍ച്ചില്‍ തീരുന്നതോടെ ഹെലികോപ്ടര്‍ ഒഴിവാക്കാനോ അല്ലങ്കില്‍ വാടക കുറഞ്ഞ മറ്റ് കമ്പനികളില്‍ നിന്ന് എടുക്കാനോ ആണ് ആലോചന. അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ട് തവണമാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
കെ. സുധാകരന്റെ ചെത്തുതൊഴിലാളി പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂര്‍ത്തെന്ന ആരോപണവുമെല്ലാം ചേര്‍ന്ന് ഹെലികോപ്ടര്‍ വീണ്ടും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്പോഴാണ് പൊലീസിന്റെ പുനരാലോചന. പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹന്‍സില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക. ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നല്‍കണം. കഴിഞ്ഞ ഏപ്രില്‍ 16ന് തുടങ്ങിയ കരാറനുസരിച്ച് ഇതിനകം 18 കോടിയോളം രൂപ ചെലവായി. വളരെ വൈകിയെങ്കിലും ഇത് അമിത വാടകയാണെന്ന വിമര്‍ശനം അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു തുടരണോയെന്ന് ആലോചിക്കുന്നത്.
മാര്‍ച്ച് 31ന് കരാര്‍ തീരും. ഇത്രയും തുക നല്‍കി പവന്‍ ഹന്‍സുമായി കരാര്‍ പുതുക്കേണ്ടെന്നും സ്വകാര്യ കമ്പനികള്‍ ഇതിലും കുറഞ്ഞ് തുകയ്ക്ക് നല്‍കാന്‍ തയാറാണെന്നും പോലീസ് സര്‍ക്കാരിനെ അറിയിക്കും. ഹെലികോപ്ടര്‍ വേണോയെന്നും സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് നിലപാട്. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും. എന്നാല്‍ ഹെലികോപ്ടര്‍ അനാവശ്യമാണെന്ന വാദം പൊലീസ് തള്ളുകയാണ്. വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയ്ക്ക് കാര്യമായി ഉപയോഗിച്ചെന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിലായി രണ്ട് തവണ മാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നു.
ചെത്തുകാരന്റെ മകന്‍ പ്രയോഗം ഏറെ വിവാദമായെങ്കിലും തിരുത്താന്‍ കെ. സുധാകരന്‍ തയ്യാറായില്ല. എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ പോലും തിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.
മുഖ്യമന്ത്രിക്കെതിരെ താന്‍ ജാതി പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ. അതില്‍ എന്താണ് അപമാനം. ഓരോ ആളുടെയും വളര്‍ന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുകയാണ് വേണ്ടത്. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന് സിപിഎം കാര്‍ പ്രതികരിച്ചത് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം കഴിഞ്ഞ് സിപിഎം കാര്‍ രംഗത്തുവരാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോള്‍ ഉസ്മാന്‍ ഒരാവശ്യവുമില്ലാത്ത കാര്യത്തില്‍ ഇടപെട്ടു. ഇപ്പോള്‍ തെറ്റു മനസിലാക്കി അവരത് തിരുത്തി. ആദരവോടെ അത് സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവും അദ്ദേഹം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടി വൈകിയാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞകാര്യങ്ങള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























