ചോദ്യങ്ങള്‍ ബാക്കി... മുന്‍ എം പി എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി തനിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ ലഭിച്ച നിയമനം സര്‍വകലാശാല റദ്ദാക്കുമോ?

പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം എം. ബി. രാജേഷിന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സൂചന. ആദ്യം വിഷയത്തില്‍ പ്രതികരിക്കാതിരുന്ന രാജേഷിനോട് തന്റെ പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ടതും പാര്‍ട്ടി തന്നെയാണ്. പാര്‍ട്ടിയെ സംസ്ഥാന തലത്തില്‍ തന്നെ പ്രതിസന്ധിയിലെത്തിച്ച തീരുമാനം സ്വയം പ്രതിരോധിക്കണമെന്ന് പാര്‍ട്ടി രാജേഷിനോട് ആവശ്യപ്പെടുകയായിരുന്നു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന ആരോപണത്തിന് രാജേഷ് മറുപടിയുമായി എത്തിയത് അങ്ങനെയാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാളുടെ താല്‍പര്യത്തിനനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മൂന്നുപേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ പത്രമാധ്യമങ്ങള്‍ ഇത് വന്‍ വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ ഇത്തരം ന്യായങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് പാര്‍ട്ടി നിലപാട്.
മൂന്നു പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍നിന്നുണ്ടായ പ്രശ്‌നമാണ്. അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു. നിയമനം നല്‍കാന്‍ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ഇവര്‍ തന്നെ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. എന്നാല്‍ നിയമനം വിവാദമാകുന്നതിന് മുമ്പാണ് വിഷയവിദഗ്ദ്ധര്‍ സര്‍വകലാശാലക്ക് കത്തയച്ചത്. വിഷയ വിദഗ്ദരെ മുള്‍ മുനയില്‍ നിര്‍ത്താനാണ് രാജേഷിന്റെ ശ്രമം.
ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. രണ്ടാമതായി, പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഇന്റര്‍വ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നു എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജോയിന്‍ ചെയ്താല്‍ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് മൂന്നാം തീയതി ജോയിന്‍ ചെയ്തതിനു ശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് കത്ത് പുറത്തുവിടുകയുമായിരുന്നു. ഉദ്ദേശം പിന്‍മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സമ്മര്‍ദ്ദവും ഭീഷണിയും വന്നപ്പോള്‍ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിന്‍ ചെയ്യാന്‍ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുസ്ലിം സംവരണ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ തിരിമറി നടന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. തങ്ങള്‍ നല്‍കിയ പട്ടിക അട്ടിമറിച്ചെന്നും മതിയായ യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കിയെന്നും കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍. എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ കത്ത് ഇന്ന് പുറത്തുവന്നിരുന്നു.
എം ബി രാജേഷ് ജാതി മത വിശ്വാസങ്ങള്‍ പിന്തുടരുന്ന ആളല്ല. എന്നിട്ടും ഭാര്യക്ക് മുസ്ലീം സംവരണത്തില്‍ ജോലിക്ക് ശ്രമിച്ചു എന്ന ആരോപണവും പാര്‍ട്ടിയുടെ ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട് ഇതും രാജേഷിന്റെ ക്ലീന്‍ ഇമേജിന് കളങ്കമായി മാറുന്നു.
"
https://www.facebook.com/Malayalivartha

























