ഐ എഫ് എഫ് കെ : കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ സിനിമകൾ കാണാൻ അവസരം..പ്രവേശനം മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രം

കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ സിനിമകൾ കാണാൻ അവസരം ഒരുക്കി ഐ എഫ് എഫ് കെ ..തലേദിവസം മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ എന്ന് ചലച്ചിത്രഅക്കാദമി ചെയർമാൻ കമൽ അറിയിച്ചു
ഇത്തവണ റിസർവ്വ് ചെയ്യാത്തവർക്ക് ക്യൂ നിന്ന് തീയറ്ററിൽ കയറാൻ കഴിയില്ല. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മാത്രമേ ഡെലിഗേറ്റുകളെ തിയറ്ററിനകത്ത് പ്രവേശിപ്പിക്കൂ.
ഓൺലൈൻ ആയി മേള നടത്തുന്നത് പ്രായോഗികമല്ലെന്നാണ് കമൽ വ്യക്തമാക്കുന്നത്. ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഓൺലൈൻ ആയാണ് നടത്തുന്നത്. എന്നാൽ വളരെപ്പെട്ടെന്ന് ഇത്രയധികം സിനിമകൾ ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ ഹോസ്റ്റ് ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് നാലിടങ്ങളിലായി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ തീരുമാനിച്ചതെന്നും കമൽ പറഞ്ഞു.
എല്ലാ അനുമതികളും ലഭിച്ച്, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് കേരളത്തിൽ നാലിടങ്ങളിലായി അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നതെന്ന് കമൽ പറയുന്നു. നാലിടങ്ങളിലായി ചലച്ചിത്രമേളകൾ നടത്തുക എന്ന വലിയ വെല്ലുവിളിയാണ് ഇത്തവണ ഐ എഫ് എഫ് കെ ഏറ്റെടുത്തിരിക്കുന്നത്
.
2021 ഫെബ്രുവരി 10-നാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നത്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രം നടത്തുന്നതിന് പകരം തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും.
പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്.
ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെ മേള നടക്കും. തലശ്ശേരിയിൽ മേള ഫെബ്രുവരി 23 മുതൽ 27 വരെയാകും. പാലക്കാട്ട് മാർച്ച് 1 മുതൽ അഞ്ച് വരെയും മേള നടക്കും.
മേളയിൽ വിദേശപ്രതിനിധികൾ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓൺലൈൻ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററിൽ പ്രദർശിപ്പിക്കുക. ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.
1500 പേർ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമേ പ്രവേശനം നടത്തൂ. ഒരു തിയറ്ററിൽ 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടക്കുന്നത്
https://www.facebook.com/Malayalivartha
























