ഉദ്യോഗാര്‍ഥികളും സർക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പരാജയം... ഉദ്യോഗാര്‍ഥികൾ സമരം തുടരും... നിലപാട് മാറ്റത്തിന് കാരണം സമരത്തില്‍ ബാഹ്യ ഇടപെടലുകൾ കാരണമെന്ന് എ.എ.റഹീം

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി ഉടൻ തന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയം.
ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ അധിക തസ്തിക സൃഷ്ടിക്കല്‍ എന്ന ആവശ്യത്തിലാണ് ചര്‍ച്ച പരാജയം കണ്ടത്. തുടർന്ന് വളരെ ശക്തമായി തന്നെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സമര പ്രതിനിധികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.30 വരെ നീണ്ടുനിന്നു.
റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖയായി നല്‍കുന്നതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാത്രി 10 മണിയോടെ ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് എത്തുന്നതിന് സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ആദ്യം ഡിവൈഎഫ്‌ഐ നേതാക്കളുമായും പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിട്ടായിരുന്നു ചര്‍ച്ച. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വേഗത്തിലാക്കാമെന്നും എന്‍ട്രി കേഡറിലെ ഉദ്യോഗക്കയറ്റം സമയബന്ധിതമായി നടത്താമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നല്‍കി. എന്നാല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടി.
തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. വെറുതെ ഉറപ്പു നല്‍കാനാവില്ല. ഉദ്യോഗാര്‍ത്ഥികളുടെ നിലപാട് മാറ്റത്തിന് സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പരാമർശിച്ചു. പന്ത്രണ്ടരയോടെയാണ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ച അവസാനിച്ചത്. ഇതോടെ കഴിഞ്ഞ പതിനെട്ട് ദിവസമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം വീണ്ടും ശക്തമായി തുടരും.
അതേസമയം, മലപ്പുറത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യങ് പരിപാടിക്കിടെ യൂത്ത് ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. സദസ്സിലെ കസേരകളും മറ്റും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ലാത്തിവീശി.
കൂടാതെ, ആരോഗ്യവകുപ്പിന് കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലും, പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്കയിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ. കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ 180 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശയുണ്ടായത്. ആരോഗ്യമന്ത്രി ചെയര്‍പേഴ്സണായ സൊസൈറ്റിയാണിത്. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയമമന്ത്രിക്ക് കൈമാറി. നിയമവകുപ്പിന്റെ അഭിപ്രായത്തോടെ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കായി കാത്തിരിക്കും. ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടിട്ടില്ല എന്നതു മാത്രമല്ല സമാനസ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിയമനം നടത്താനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
നോര്‍ക്ക റൂട്ട്സില്‍ 7 പേരെ സ്ഥിരപ്പെടുത്താനാണ് നിലവിലെ ശുപാര്‍ശ. 10 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരാണിവര്‍. ഉന്നത സി.പി.എം. ബന്ധമുള്ളവരും ഇക്കൂട്ടത്തിൽ പെടുന്നുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയാണ് നോര്‍ക്കയിലുള്ളത്. പ്രവാസി വ്യവസായികളും ഇതിൽ ഡയറക്ടര്‍മാരാണ്.
https://www.facebook.com/Malayalivartha
























