ടിപി വധക്കേസ് പ്രതി കൊടി സുനിക്കും കൂട്ടുപ്രതികള്‍ക്കും വഴിവിട്ട് സഹായം ചെയ്‌തു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ
ടിപി വധക്കേസ് പ്രതി കൊടി സുനിക്കും കൂട്ടുപ്രതികള്‍ക്കും വഴിവിട്ട് സഹായം ചെയ്ത മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എആര്‍ ക്യാംപിലെ ഗ്രേഡ് എസ്‌ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൊടി സുനി.
പ്രതിയെ മാഹിയിലേക്ക് മറ്റു ചില കേസുകള്‍ക്കായി കൊണ്ട് പോകുന്ന വഴിയാണ് സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കു പോയ പോലീസ് സഹായം നല്‍കിയത്. വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവരെ കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണ്.
തിരുവനന്തപുരത്തുനിന്നും ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ട് പോകാന്‍ കണ്ണൂരില്‍ നിന്നു കൂട്ടാളിയെത്തിയിരുന്നു. അപ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്നു പ്രതികള്‍. ആലപ്പുഴ, തൃശൂര്‍ തുടങ്ങി പല റെയില്‍വേ സ്റ്റേഷനിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു മദ്യപാനം. ചില സ്റ്റേഷനില്‍ എസി വിശ്രമ കേന്ദ്രത്തിലും പ്രതികള്‍ കയറി. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും പ്രതികള്‍ ഭക്ഷണം നല്‍കി.
പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പോലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാര്‍ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പോലീസുകാര്‍ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെയായിരുന്നു. ഇതു സ്ഥിരമാണെന്നും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha