ഒടുവിൽ ഗതാഗത കുരുക്കിൽ നിന്നും ശാപമോക്ഷം ; പാലാരിവട്ടം പാലം നാളെ വൈകിട്ട് 4 മണിക്ക് പൊതു ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി
പാലാരിവട്ടം പാലം നാളെ വൈകിട്ട് 4 മണിക്ക് പൊതു ഗതാഗതത്തിനായി തുറന്ന് കൊടുക്കും. രാഷ്ട്രീയ കോലഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ച പാലമാണ് ഒടുവിൽ തുറക്കപ്പെടാൻ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം സന്ദര്‍ശിക്കും. 160 ദിവസം കൊണ്ടായിരുന്നു പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്‍റെ തുണുകളില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മിക്കാന്‍ തിരുമാനിച്ചത്. സെപ്റ്റംബര്‍ 28 നായിരുന്നു പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയത് . എട്ടുമാസം ഇതിനായി അനുവദിക്കപ്പെട്ടിരുന്നു .
എന്നാല്‍ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി വളരെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്‍ വലയുന്ന നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമാണ് പാലരിവട്ടം പാലം.
പാലത്തിന്റെ 19 സ്പാനുകളില്‍ 17 എണ്ണവും മാറ്റിവെയ്ക്കുകയും ചെയ്തു . പിയറുകളും പിയര്‍ ക്യാപ്പുകളും ബലപ്പെടുത്തി. നിര്‍മ്മാണം ആരംഭിച്ച നാള്‍ മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പാലത്തിന്റെ ജോലികള്‍ നടന്നു. ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഡി.എം.ആര്‍.സി. റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു .
18.71 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഡിഎംആര്‍സിക്കു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണു പാലം പുനര്‍നിര്‍മാണം നടത്തിയത്.
2020 സെപ്റ്റംബര്‍ 28നാണു പുനര്‍നിര്‍മാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകള്‍ ഭാഗം 57 ദിവസം കൊണ്ടാണു പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗര്‍ഡറുകളുമാണു പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്.
70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാൽ ഇതിനെതിരെ ഒരു കരാര്‍ സംഘടനയും കരാറു കമ്ബനിയും കേസ് നല്‍കിയിരുന്നു. പക്ഷേ സുപ്രീംകോടതി പുനര്‍നിര്‍മ്മാണത്തിനു അനുമതി നല്‍കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഇതു കൂടാതെ അന്നത്തെ നിര്‍മ്മാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha