പരസ്യ പ്രതിഷേധത്തെ വിമർശിച്ച് പി കെ കുഞ്ഞമ്മദ് കുട്ടി; ഫ്ളക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റ്
തന്റെ പേരിൽ ഫ്ളക്സുകളും പോസ്റ്ററുകളും ഇറക്കിയ നടപടി തെറ്റാണെന്നു കുറ്റ്യാടിയിലെ സിപിഎം നേതാവ് പി കെ കുഞ്ഞമ്മദ് കുട്ടി. പ്രതിഷേധ പ്രകടനത്തെ കുറിച്ച് താൻ മുന്നേ അറിഞ്ഞിട്ടില്ലെന്നും,അറിഞ്ഞിരുന്നെങ്കിൽ തടയുമായിരുന്നുവെന്നും, പാർട്ടി പ്രവർത്തകർ ഇത്തരം പ്രകടനങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്നും പി കെ കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
പ്രകടനത്തിൽ പാർട്ടി അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ അത് അച്ചടക്ക ലംഘനമാണ്. എന്നാൽ പാർട്ടിയും മുന്നണിയും തിരഞ്ഞെടുക്കുന്ന സ്ഥാനാർഥി ആരായാലും കുറ്റ്യാടിയിൽ ജയിക്കുമെന്നും പി കെ കുഞ്ഞമ്മദ് കുട്ടി പറയുകയുണ്ടായി.
കുറ്റ്യാടിയിലും റാന്നിയിലും പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിലെ സ്ഥാനാർഥി ആക്കണമെന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകളാണ് ഉയർന്നുവന്നത്.
പ്രാദേശിക നേതാക്കളുമായി ജില്ലാ നേതുത്വം ഇന്ന് കൂടുതൽ ചർച്ചകൾ നടത്തും. റാന്നിയിലും പ്രാദേശിക നേതൃത്വവുമായി അനൗപചാരിക സമവായ ചർച്ചകൾ നടത്തും. എന്നാൽ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുവാനും, പ്രതിഷേധങ്ങൾക്ക് ചെവി കൊടുത്തുള്ള തിരുത്തലുകൾ ഉണ്ടാവില്ല എന്നും സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha