പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവനന്തര വിഷാദ രോഗം ഞാനടക്കം അമ്മയാവുന്ന 90% സ്ത്രീകളും അനുഭവിക്കുന്നുണ്ട്; പലര്‍ക്കും ഇത് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം; പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തുറന്നു പറയുക; നിങ്ങള്‍ക്ക് വേണ്ടത് പരലോകത്തെ സ്വര്‍ഗം മാത്രമല്ല; ദുനിയാവിലെ സമാധാനം കൂടിയാണ് ;ശ്രദ്ധേയമാകുന്ന കുറിപ്പ്
കൊല്ലം കുണ്ടറയില്‍ പെണ്‍കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നെന്ന വാര്‍ത്ത എല്ലാ അമ്മ മനസുകളെയും ഈറനണിയിച്ച വാർത്തയായിരുന്നു . മൂന്നര മാസം പ്രായമുള്ള കുഞ്ഞായിരുന്നു കൊല്ലപ്പെട്ടത്. മാതാവ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത് . പലരും ആ അമ്മയെ കുറ്റപ്പെടുത്തിയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു . ഇപ്പോൾ ഈ വിഷയത്തിൽ ഷംന ഷെറിന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ് . ധാരാളം സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ പ്രശ്നത്തെ സ്വന്തം അനുഭവത്തിന്‍റെകൂടി വെളിച്ചത്തില്‍ എഴുതിയ ഷംനയുടെ കുറിപ്പ് വൈറലായി.
പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ ;
'എന്തൊരു സ്ത്രീയാണല്ലേ ഇവര്‍ ഒരമ്മയാണോ. എങ്ങനെ സാധിക്കുന്നു ഇതൊക്കെ' മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ 24 വയസുള്ള അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് അറിവില്ലാത്തവരുടെ ജല്‍പനമാണ്. ആ കുഞ്ഞിന് എന്റെ മകളുടെ പ്രായം വരും. അമ്മക്ക് എന്റെ പ്രായവും.പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവനന്തര വിഷാദ രോഗം ഞാനടക്കം അമ്മയാവുന്ന 90% സ്ത്രീകളും അനുഭവിക്കുന്നുണ്ട്.
പലര്‍ക്കും ഇത് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഗര്‍ഭണിയായിരിക്കുമ്ബോഴുള്ള ശരീരത്തിലെ ഹോര്‍മോണുകള്‍ പ്രസവനാന്തരം കുത്തനെ താഴുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനമാണ് മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ ഞാന്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുള്ള ചികിത്സയിലാണ്.
മൂന്നു മാസം മുന്‍പായിരുന്നു ഞാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷമുണ്ടാവേണ്ട സമയം. സന്തോഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ച സമയം. പക്ഷേ മറിച്ചായിരുന്നു കാര്യങ്ങള്‍. പ്രസവശേഷം വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയാണ് ഞാന്‍ അനുഭവിച്ചത്. സങ്കടവും , ഭയവും, ആശങ്കയും മാറി മാറി വരികയും എന്റെ നിത്യജീവിതത്തെ അത് അല്‍പ്പാല്‍പ്പമായി ബാധിക്കാനും തുടങ്ങി . പരിചരിക്കാനോ ചേര്‍ത്ത് പിടിക്കാനോ ഉമ്മ ഇല്ലാത്തത് കൊണ്ട് ഇത് വളരെ തീവ്രമായിരുന്നു. പ്രസവ ശേഷമായിരുന്നു ആ അഭാവത്തിന്റെ വലിപ്പം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അനുഭവിച്ചത്.
ഇതിനിടയിലായിരുന്നു യൂനിവേഴ്സിറ്റി പരീക്ഷ നോട്ടിഫിക്കേഷന്‍ വന്നത്. പ്രസവിച്ച് സ്റ്റിച് ഉണങ്ങും മുന്‍പേ എണീറ്റിരുന്ന് പഠിക്കേണ്ട നിര്‍ബന്ധിതവസ്ഥയായിരുന്നു. സാധാരണ ഉറക്കമൊഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉറക്കം അതുകൊണ്ട് നഷ്ടപ്പെട്ടു.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ബുദ്ധിമുട്ടുകളും കൂടുതലായി. എങ്കിലും എന്റെ കുഞ്ഞിന് ഉമ്മയുടെ അഭാവം ഉണ്ടാവരുത് എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന്റ അരക്ഷിതാവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് പ്രസവിച്ചു റെസ്റ്റ് കഴിയുന്നതിനു മുന്‍പ് ഞാന്‍ തന്നെ കുഞ്ഞിനെ കുളിപ്പിക്കുകയും കുഞ്ഞിന്റെ കാര്യങ്ങള്‍ ഒറ്റക്ക് ചെയ്യുകയും ചെയ്തു. വല്ലാത്ത ധൈര്യം തോന്നിയ സമയമായിരുന്നു അത്.
നവജാത ശിശുക്കള്‍ക്ക് ഉമ്മ വീട്ടില്‍ നിന്ന് ആവശ്യത്തിലുമധികം പരിചരണവും ശ്രദ്ധയും ലഭിക്കുമ്ബോള്‍ ഞാന്‍ തന്നെ എന്റെ കുഞ്ഞിന് ഉമ്മയും ഉമ്മാമയുമായി. ഈ അമിത ആത്മവിശ്വാസം കാരണം ഞാന്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ പാടെ അവഗണിച്ചു കളഞ്ഞു. പക്ഷേ അത് ദിവസങ്ങള്‍ക്കൊപ്പം വളര്‍ന്നു വരുന്നുണ്ടായിരുന്നു.
എനിക്ക് ഉറക്കം കുറഞ്ഞു. ഭയവും വിഷാദവും കൂടുതലായി. ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവും വരാന്‍ തുടങ്ങി. പഠിക്കുന്ന കാര്യങ്ങള്‍ ഒരുപാട് കാലം ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഞാന്‍ പെട്ടെന്ന് തന്നെ പഠിച്ചതൊക്കെ മറക്കാന്‍ തുടങ്ങി. പരീക്ഷയും കരിയറും നഷ്ടപ്പെടുമോ എന്നുള്ള ഭയം എന്നെ തളര്‍ത്തി. കുഞ്ഞിനെ കാണുമ്പോഴേ സങ്കടം വരാന്‍ തുടങ്ങി. എന്റെ നിത്യ ജീവിതത്തെ അത് ബാധിക്കുവാന്‍ തുടങ്ങി.
എന്റെ സുഹൃദ് വലയത്തില്‍ അമ്മയായ പല സ്ത്രീകളോടും ഞാന്‍ സംസാരിച്ചു. ഭൂരിഭാഗം പേര്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടെന്ന് മനസിലായി. ഉമ്മമാരുടെ പരിചരണമാണ് പലരെയും സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ടു വന്നത് എന്ന് പറയാനും അവര്‍ മറന്നില്ല. അതെന്നെ കൂടുതല്‍ നിരാശയിലാഴ്ത്തി.
നന്നായി പാല്‍ ഉണ്ടായിരുന്ന എനിക്ക് ദിവസം ചെല്ലുന്തോറും മുലപ്പാലിന്റെ അളവ് കുറയാന്‍ തുടങ്ങി. പലപ്പോഴും കുഞ്ഞിന് കൊടുക്കാന്‍ പാലില്ലാത്ത അവസ്ഥ വന്നു. സ്വന്തം വീട്ടിലെ ഉമ്മയുടെ അഭാവവും ഒറ്റപ്പെടലും അതിന് ആക്കം കൂട്ടി.കാര്യങ്ങള്‍ അങ്ങേയറ്റം വഷളായപ്പോഴാണ് ചികിത്സ തേടണം എന്ന് ഞാന്‍ തീരുമാനിച്ചത്.
സ്ത്രീകള്‍ ഇതൊക്കെ സഹിക്കണം എന്നും ചികിത്സ തേടരുതെന്നും ഇത് സഹിക്കുന്നത് സ്ത്രീകളുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും പലരും പറഞ്ഞു. ഇതേ കാരണം കൊണ്ടാണ് പല സ്ത്രീകളും ഇത് പുറത്തു പറയാതിരിക്കുന്നതെന്ന് ഞാന്‍ മനസിലാക്കി.സ്ത്രീകള്‍ സ്വയമേ തന്നെ മറ്റുള്ളവര്‍ എന്തു കരുതും എന്നാലോചിച്ചു ഇത് പുറത്തു പറയാന്‍ ധൈര്യപ്പെടാത്തത്തിന്റെ കാരണം ഇതാണ്.
ഈ ഉപദേശം ഉമ്മയായ സ്ത്രീകളെ മാത്രമല്ല. കുഞ്ഞുങ്ങളെ കൂടി ബാധിക്കുന്നുണ്ട്. കുഞ്ഞിനോട് ആവേശത്തോടെ സംസാരിക്കുകയും പാട്ടു പാടുകയുമൊക്കെ ചെയ്തിരുന്ന എനിക്കു ഡിപ്രഷനാവുന്ന സമയത്ത് കുഞ്ഞിന്റെ മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു. ആ സമയങ്ങളില്‍ കുഞ്ഞിന്റെ മുഖത്തു സങ്കടവും അരക്ഷിതാവസ്ഥയും തെളിഞ്ഞു കാണാമായിരുന്നു. കുഞ്ഞിനെ ഓര്‍ത്തെങ്കിലും എന്റെ അമിത ആത്മ വിശ്വാസം കളഞ്ഞു ചികിത്സ തേടുമെന്ന് ഞാനുറപ്പിച്ചു. കുഞ്ഞിന് മൂന്നു മാസം തികയും മുമ്ബ് എറണാകുളത്ത് വന്നു ഒറ്റക്ക് താമസിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ മുന്‍വിധികളെ അവഗണിച്ചു ഡോക്ടറെ കണ്ടു. ഇപ്പോള്‍ ചികിത്സയിലാണ്. അതിനിടക്കാണ് ഈ വാര്‍ത്ത കാണുന്നത്.
ജീവിതത്തില്‍ ഇത്രയും തീവ്രമായ ഒരു പ്രയാസം മുന്‍പ് ഞാന്‍ അനുഭവിച്ചിട്ടില്ല. അതൊരിക്കലും ഇങ്ങനെ എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. അനുഭവസ്ഥരല്ലാത്തവര്‍ക്ക് അത് പൂര്‍ണ അര്‍ത്ഥത്തില്‍ മനസിലാക്കാനും കഴിയില്ല. ഇതൊന്നും എഴുതണമെന്നോ ആരോടെങ്കിലും പറയണമെന്നോ ഒരിക്കല്‍ പോലും അത് വരെ എനിക്ക് തോന്നിയിട്ടില്ലായിരുന്നു.
പക്ഷേ ഇപ്പോള്‍ തോന്നുന്നത് പൊതു സമൂഹത്തിന് ഇപ്പോഴും ധാരണയില്ലാത്ത ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്, അതിനെക്കുറിച്ചെഴുതുന്നത്, സമൂഹത്തില്‍ അവബോധമുണ്ടാക്കുന്നത്, കൂടുതല്‍ മരണങ്ങള്‍ ഇല്ലാതാക്കുന്നത്, തുറന്നു പറയാന്‍ എന്റെ സഹോദരിമാര്‍ക്ക് ധൈര്യം നല്‍കുന്നത്, അവരെ പഴിചാരുന്ന കുടുംബത്തിലെ മറ്റു സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് എന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്നാണ്.
സ്ത്രീകള്‍ക്ക് പ്രസവ ശേഷം ശാരീരിക പരിചരണം ഉറപ്പു വരുത്തുന്നവര്‍ മാനസികാരോഗ്യത്തിന് ഒട്ടും പ്രാധാന്യം കൊടുക്കാത്ത അവസ്ഥയുണ്ടാകുമ്ബോള്‍ മനോഹരമായ മാതൃത്വവും അതിമനോഹരമായ ശൈശവവും കൂടിയാണ് ഇല്ലാതാവുന്നത്.ഇത് വായിക്കുന്നവരില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തുറന്നു പറയുക. നിങ്ങള്‍ക്ക് വേണ്ടത് പരലോകത്തെ സ്വര്‍ഗം മാത്രമല്ല, ദുനിയാവിലെ സമാധാനം കൂടിയാണെന്ന് തിരിച്ചറിയുക. ഉലകിനോളം വലിയ ഉമ്മയെ ചേര്‍ത്തു പിടിക്കാത്തവര്‍ മനുഷ്യരല്ലെന്ന് മനസിലാക്കുക.
https://www.facebook.com/Malayalivartha