രാജ്യത്ത് 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉടന്‍; 70 ജില്ലകളില്‍ കോവിഡ് കേസുകളില്‍ 150 ശതമാനം വര്‍ധനവ്, ആശങ്കയോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രഗവൺമെന്റ്. 15 ദിവസത്തിനിടെ, ഈ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഉടനെ തന്നെ സാര്‍വത്രികമായി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
കോവിഡ് വൈറസ് രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 60 ശതമാനവും ഈ സംസ്ഥാനത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധന, ട്രാക്കിങ്, ചികിത്സ എന്നിവ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയുംചെയ്തു.
24 മണിക്കൂറിനിടെ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മാത്രം 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും കോവിഡ് കേസുകളിലെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
പഞ്ചാബിലെ പോസിറ്റിവിറ്റി നിരക്കും ആശങ്ക പെടുത്തുന്നതാണ്. 6.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കണക്കെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha


























