വിഷുവിന് മുന്‍പ് രണ്ട് മാസത്തെ പെന്‍ഷനായ 3,100 രൂപ നൽകും.... വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്....

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോ മുന്നണികളും നൽകി തുടങ്ങുന്ന സമയമാണിപ്പോൾ. കഴിഞ്ഞ ദിവസം എൽഡിഎഫിന്റെ പ്രകടന പത്രിക സമർപ്പിച്ചപ്പോൾ തന്നെ വാഗ്ദാന പെരുമഴയാണ് അതിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതൊന്നും വാഗ്ദാനങ്ങളല്ല മറിച്ച് യാഥാർഥ്യമാണെന്ന് തെളിയിക്കുന്നതാണ് ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനം.
മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ചതാണ് പുതിയ വാർത്ത. ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3,100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതിനായി ധനവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേര്‍ത്തു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
മുന്‍പ് ട്രഷറികളിലുണ്ടായ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പുതുക്കിയ ശമ്പളമാകും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ കൈയ്യിലെത്തുകയെന്നും ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികള്‍ ചെയ്യുന്നത് അകൗണ്ടന്റ് ജനറല്‍ ആണ്. ആ നടപടികള്‍ വേഗത്തിലാക്കണമെന്ന് എജിയോട് അഭ്യത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്,
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മാർച്ച് ആദ്യത്തെ ആഴ്ചകളിൽ എൻഐസി കൈകാര്യം ചെയ്യുന്ന ട്രഷറി സ്പാർക്ക് സോഫ്ടുവെയറുകളിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ ഉണ്ടായതൊഴിച്ചാൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് പൊതുവെ അനായാസകരമായാണ്.
ഈ മാസാവസാനം മൂന്നു പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ധനവകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേർത്തു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഈ മാസം നൽകേണ്ട സാമൂഹ്യ സുരക്ഷാ പെൻഷനും, വിഷുവിനു മുൻപ് നല്കാൻ തീരുമാനിച്ച അടുത്ത മാസത്തെ പെൻഷനും ചേർത്ത് ഈ മാസാവസാനം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. അടുത്ത മാസത്തെ പെൻഷൻ വിതരണം വിഷു, ഈസ്റ്റർ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ച് നേരത്തെ വിതരണം ചെയ്യാനുള്ള ഉത്തരവ് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ പുറപ്പെടുവിച്ചിരുന്നു.
ഇങ്ങനെ രണ്ടു മാസത്തെ പെൻഷനും ചേർത്ത് 3,100 രൂപ ഈ മാസാവസാനം എല്ലാപേരുടെയും കൈയിലെത്തും.അടുത്ത മാസം പുതുക്കിയ ശമ്പളമാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ കൈയിലെത്തുക. ഇതിനായി സർക്കാർ അനുവദിച്ച മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശിക ബില്ലുകൾ ദ്രുതഗതിയിൽ സ്പാർക്കിൽ പ്രോസസ്സ് ചെയ്യുകയാണ്.
കൂടാതെ ശമ്പള വിതരണത്തിനുള്ള സ്പാർക്ക് മൊഡ്യുളുകൾ ആക്ടീവ് ആക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട സ്പാർക്ക് സിസ്റ്റത്തിൽ ചില തകരാറുകൾ കണ്ടെത്തി. ഇതു പരിഹരിക്കാൻ എൻഐസിക്ക് പ്രയാസമാണെന്ന് അറിയിച്ചതിനാൽ പുറമെ നിന്നുള്ള വിദഗ്ദരുടെ സഹായം തേടി പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന ജോലികൾ ചെയ്യുന്നത് അകൗണ്ടൻറ് ജനറൽ ആണ്. ആ നടപടികൾ വേഗത്തിലാക്കണമെന്ന് എജിയോട് അഭ്യത്ഥിച്ചിട്ടുണ്ട്.അടുത്ത മാസമാദ്യം തുടർച്ചയായി അവധി ആയതിനാൽ ഇലക്ഷൻ ചെലവുകൾക്കായി ട്രഷറി തുറന്നു പ്രവർത്തിക്കേണ്ട ആവശ്യകതയുമുണ്ട്.
ഇവ കണക്കിലെടുത്ത് വരുന്ന ഏപ്രിൽ രണ്ടാം തീയതി വെള്ളിയാഴ്ചയും നാലാം തീയതി ഞായറാഴ്ചയും ട്രഷറി പ്രവർത്തിക്കും. ആ ദിവസങ്ങളിൽ ക്ര്യസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് നിയന്ത്രിത അവധിയായിരിക്കും.
സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ട്രഷറി വഴി പെൻഷൻ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെൻഷൻ പരിഷ്കരിച്ച് നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ പെൻഷൻ പരിഷ്കരിച്ച് മുൻകൂർ തീയതിയിട്ട് ഏപ്രിൽ ആദ്യത്തെ പ്രവൃത്തി ദിവസം തന്നെ പരിഷ്കരിച്ച പെൻഷൻ വിതരണം നടത്തുന്നതായിരിക്കും.
തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ ചിലവഴിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് അധികമായി 500 കോടി രൂപ കൂടി വകയിരിത്തിയിട്ടുണ്ട്. ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് ഈ തുക മാറി നല്കാൻ ട്രഷറികൾക്കു നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ തുക വിതരണം ചെയ്യാൻ സാധിക്കുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha


























