പോരാട്ടങ്ങളുടെ നായകന്റെ മണ്ഡലം ... മലമ്പുഴയിൽ സി പി എം അണകെട്ടി നിർത്തുമോ ? ബി ജെ പി അണപൊട്ടിക്കാൻ നിൽക്കുന്നു
ഇടതുപക്ഷത്തിൻ്റെ സുരക്ഷിത തട്ടകമായ മലമ്പുഴയിൽ ഇക്കുറി സി പി എമ്മിൻ്റെ വോട്ട് അണകെട്ടി സംരക്ഷിച്ച് നിർത്താൻ കഴിയുമോ? ഒന്നിലധികം മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ജയിപ്പിച്ച പാരമ്പര്യമാണ് മലമ്പുഴയ ക്കുള്ളത്.
നായനാർ രണ്ടു തവണയും മുൻ മന്ത്രി ടി.ശിവദാസമേനോൻ മൂന്നു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചു.96-ലെ മാരാരിക്കുളത്തുണ്ടായ വിവാദ തോൽവിക്കു വേഷം അപ്രതീക്ഷിതമായിട്ടാണ് വി.എസ്. ൻ്റെ പ്രവേശം - പാർട്ടിയിൽ വിഭാഗീയത കത്തി നിൽക്കുമ്പോൾ 2001-ൽ 4703 വോട്ടിനായിരുന്നു വി.എസ് ൻ്റെ വിജയം - 2006-ൽ സീറ്റുവിവാദത്തിനു ശേഷം വീണ്ടും വി.എസ്.മലമ്പുഴയിൽ നിന്ന് ജയിച്ചു.
20,017 വോട്ടിൻ്റെ വൻ ഭൂരിപക്ഷവുമായി മുഖ്യമന്ത്രിയുമായി.2011-ൽ ആദ്യം സീറ്റ് നിഷേധിച്ചുവെങ്കിലും മൂന്നാമതും ജയിക്കാൻ വി.എസ്.എത്തി. പ്രതിപക്ഷനേതാവും ആയി. വീണ്ടും 2016ൽ എത്തി ഭരണപരിഷക്കാര കമ്മീഷൻ ചെയർമാനുമായി.
അപ്പോൾ മലമ്പുഴ മണ്ഡലത്തിന് വി എസ് എന്ന ഒരു മാസ്മരികത നിലനിന്നിരുന്നു.ഇക്കുറി ആ മാസ്മരികത നിലനിൽക്കുന്നുണ്ടോ? കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വേരുകൾ കൂടുതൽ ആഴങ്ങളിലേക്ക് വ്യാപിപ്പിച്ച് ബി ജെ പി നെയ്യുന്ന സ്വപ്നങ്ങളിൽ വി.എസ് ൻ്റെ അസാന്നിധ്യത്തിനു മർമപ്രധാനമായ പങ്കാണുള്ളത്-
2001-ൽ മലമ്പുഴയിലെ കന്നിയങ്കത്തിന് വി.എസ് എത്തിയ നാൾ മുതൽ അദേഹത്തിൻ്റെ വിശ്വസ്തരിൽ ഒരാളായ എ.പ്രഭാകരനെയാണ് കോട്ട കാക്കാൻ സി പി എമ്മും ഇടതുമുന്നണിയും ഇത്തവണ നിയോഗിച്ചിരിക്കുന്നത്.
സി പി എമ്മിന് ഏറ്റവും വളക്കൂറുള്ള മണ്ണാണെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപി ഇവിടെ നടത്തുന്ന മുന്നേറ്റം നിസ്സാരമായി തള്ളികളയാൻ സാധിക്കില്ല - 2001-ൽ സാക്ഷാൽ വി.എസ് ന് മലമ്പുഴയിൽ അയ്യായിരത്തിൽ താഴെ മാത്രം ആയിരുന്നു ഭൂരിപക്ഷം.2016-ൽ മത്സരിച്ച ബി ജെ പിയുടെ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണ കുമാറാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി.
2016ലെ രണ്ടാം സ്ഥാനം മാത്രമല്ല തദ്ദേശപ്പോരിലെ മുന്നേറ്റവും ഇത്തവണ മലമ്പുഴ പിടിക്കാനാകുമെന്ന പ്രതീക്ഷ ബി ജെ പി പാളയത്തിനുണ്ട്. 46,157 വോട്ടുകൾ നേടിയാണ് കൃഷ്ണകുമാർ 2016ൽ വി എസ് നു പിന്നിൽ രണ്ടാം സ്ഥാനക്കാരനായത്.
2011-ൽ കേവലം രണ്ടു ശതമാനം മാത്രം നേടിയ ഇടത്താണ് അഞ്ചു വർഷങ്ങൾക്കിപ്പുറം 28 ശതമാനം വോട്ടെന്ന നിർണായക സ്ഥാനത്തേക്ക് ബി ജെ പി എത്തിയതെന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. പാലക്കാടിനൊപ്പം എ ക്ലാസ്സ് മണ്ഡലങ്ങളുടെ പട്ടികയിലാണ് മലമ്പുഴയെയും ബി ജെ പി ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്.മൂന്നാം സ്ഥാനമെന്ന നാണക്കേടിൽ നിന്നു കരകയറാനുളള തന്ത്രങ്ങളിൽ തുടക്കത്തിൽത്തന്നെ കോൺഗ്രസ് നേതൃത്വത്തിന് താളം തെറ്റുന്നതാണ് മലമ്പുഴയിൽ കണ്ടത്.
വാളയാറിലെ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മത്സരിക്കാൻ തീരുമാനിച്ചതോടെ വാളയാർ ഉൾപ്പെടുന്ന മലമ്പുഴ മണ്ഡലത്തിലും ഈ വിഷയം സജീവ ചർച്ചയായിരിക്കുകയാണ്.മലമ്പുഴയിലും ധർമടത്തും ഉൾപ്പെടെ തങ്ങളെ പ്രതിരോധത്തിലാക്കാനുളള ശക്തി ഈ പോരാട്ടത്തിനുണ്ടെന്ന വസ്തുത സി പി എം നേത്യത്യത്തെ ആശങ്കയിൽ ആഴ്ത്തൂന്നുണ്ട്.
പോരാട്ടങ്ങളുടെ നായകനായ വി.എസിൻ്റെ മണ്ഡലത്തിൽ നിന്നു നീതി തേടിയുള്ള ഒരമ്മയുടെ പോരാട്ടം മലമ്പുഴയുടെ വിധിയെഴുത്തിനെ സാരമായി സ്വാധീനിച്ചാൽ അതിൽ അദ്ഭുതപ്പെടാനില്ല
" "https://www.facebook.com/Malayalivartha