ഏഴു മാസത്തോളം കെട്ടിക്കിടന്ന അരി ഒന്നിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ ഉത്തരവ്... വോട്ട് പിടുത്തത്തിനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ അധ്യാപക സംഘടനകൾ...

സ്കൂൾ കുട്ടികൾ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സർക്കാർ നീക്കം വൻ വിവാദത്തിൽ. ഉച്ചക്കഞ്ഞി അലവൻസായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്‌കൂൾ കുട്ടികൾ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവും ഉയരുകയാണ്.
ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായതിനാൽ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്നാണു പ്രതിപക്ഷവാദം. അരി കൊടുത്ത് വോട്ട് പിടിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോൾ അദ്ധ്യാപക സംഘടനകൾ.
ഏഴു മാസം സ്‌കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച് ഇപ്പോൾ ഒരുമിച്ചു നൽകിയത് മനപ്പൂർവമാണെന്നാണ് ഇപ്പോൾ ഉയരുന്നു ആരോപണം. സ്‌കൂളുകളിൽ ചാക്ക് കണക്കിന് അരിയാണ് കൂട്ടിയിട്ടിരിക്കുന്നത്. സർക്കാർ ഉത്തരവനുസരിച്ച് പല സ്‌കൂളുകളും ഇവയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.
ഉച്ചക്കഞ്ഞി അലവൻസായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായതിനാൽ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ശക്തമാകുകയാണ്. എന്നാൽ ഈ അരിവിതരണത്തിന്റെ ഉത്തരവിൽ തന്നെ പിന്നാലെ കിറ്റുകൾ വിതരണം നടത്തുമെന്നും പറയുന്നുണ്ട്.
11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കൽ പൂർത്തിയായിട്ടില്ല. ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതാണ് ആരോപണത്തിന് ഇടയാക്കിയത്. എന്നാൽ അധ്യയന വർഷം തീരുന്ന മാർച്ച് 31നു മുൻപ് അരികൊടുത്തു തീർക്കേണ്ടതിനാലാണ് ഇപ്പോൾത്തന്നെ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
തമിഴ്നാട് ശൈലിയിൽ സൗജന്യങ്ങൾ നൽകി വോട്ടു പിടിക്കുന്ന രീതിയാണു സർക്കാർ പിന്തുടരുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷന് അധ്യാപക സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
സ്കൂൾ ഉച്ചക്കഞ്ഞിക്ക് അർഹതയുള്ള വിദ്യാർഥികളിൽ പ്രീപ്രൈമറി ക്ലാസുകാർക്ക് 5 കിലോ, എൽപി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് 15 കിലോ, ആറുമുതൽ എട്ടുവരെ ക്ലാസുകൾ (അപ്പർ പ്രൈമറി) 25 കിലോ എന്ന രീതിയിലാണ് നൽകുന്നത്. സ്കൂളുകളിൽ ചാക്ക് കണക്കിന് അരി കൂട്ടിയിട്ടിരിക്കുകയാണ്. പല സ്കൂളുകളും ഇതിനകം അരി വിതരണം തുടങ്ങി.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാർച്ച് വരെയുള്ള ഏഴുമാസ കാലയളവിൽ സ്കൂൾ വിദ്യാർഥികളുടെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന പേരിലാണ് അരിവിതരണം. മാർച്ചിൽത്തന്നെ വിതരണം പൂർത്തിയാക്കണമെന്ന കർശന നിർദേശവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നിന്നു പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ഏപ്രിൽ ആറിനാണു തിരഞ്ഞെടുപ്പ്. പ്രൈമറി, പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടിയൊന്നിന് 700 രൂപയും അപ്പർ പ്രൈമറിയിൽ കുട്ടിയൊന്നിന് 1200 രൂപയും പാചകച്ചെലവ് ഇനത്തിൽ നൽകുന്നുണ്ട്. കോവിഡ് മൂലം സ്കൂൾ അടച്ചിട്ടിരുന്നതിനാൽ ഉപയോഗിക്കാത്ത ഈ തുക കൊണ്ടാണു കിറ്റ് തയാറാക്കുന്നത്.
കിറ്റ് പൂർത്തിയാക്കി വിതരണം നടക്കുമ്പോൾ തിരഞ്ഞെടുപ്പു കഴിയും. അരിവിതരണ വിവരം മാവേലി സ്റ്റോറുകൾ സ്കൂളുകളിലേക്കും സ്കൂളുകളിൽ നിന്നു വീടുകളിലേക്കും വാട്സാപ് സന്ദേശമായി കൈമാറുന്നുണ്ട്. വോട്ടുപിടിക്കാനുള്ള തന്ത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























