അരിവിതരണത്തിൽ പിണറായിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല.... കരിഞ്ചന്തക്കാരന്റെ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല...

തെരഞ്ഞെടുപ്പിന് മുൻപായി സ്കൂളുകൾ വഴി മുടങ്ങികിടന്ന അരി വിതരണം നടത്താൻ ശ്രമിച്ചതിൽ പിണറായി സർക്കാറിനെ വെട്ടിലാക്കി ചെന്നിത്തല. കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യം പൂഴ്ത്തി വെച്ച നെറികെട്ട സർക്കാരാണ് സംസ്ഥാനത്തേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയന് കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്നും വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമാണെന്നും അരി വിതരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി വിജയന്റെ വഞ്ചന തുറന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നും അല്ലാതെ കുട്ടികളുടെ ഭക്ഷണം മുടക്കാനല്ലെന്നും അദ്ദേഹം ഇന്നത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി.
യുപിഎ സർക്കാർ പാസാക്കിയ നിയമത്തിന്റെ ഭാഗമായി കിട്ടുന്ന അവകാശമാണ് അരിയെന്നും അല്ലാതെ എകെജി സെന്ററിൽ നിന്ന് കിട്ടുന്ന ഔദാര്യമല്ല. 2016ൽ എൽഡിഎഫ് നൽകിയ പരാതിയിൽ സൗജന്യ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സൗജന്യങ്ങൾ തടഞ്ഞ ആളുകളാണ് ഇപ്പോൾ അരി പൂഴ്ത്തിവെച്ച ശേഷം തെരഞ്ഞെടുപ്പിന് മുൻപ് അവ നൽകാൻ ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ഉള്ള അരി വിതരണവും വിഷുവിനുള്ള കിറ്റും ഏപ്രിൽ ആറിന് ശേഷവും നൽകാനാകും. പെൻഷനും ഏപ്രിൽ ആറിന് ശേഷം നൽകണം. അല്ലാതെയുള്ള നടപടി വോട്ട് സ്വാധീനിക്കാനാണ്. ഓരോ അഴിമതികളും യുഡിഎഫ് പുറത്ത് കൊണ്ടു വന്നു.
സംസ്ഥാനത്ത് ഇരട്ട വോട്ട് തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ കൃത്രിമമാണ്. ഉദ്യോഗസ്ഥർ ഇതിന് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസുകാരുടെ വോട്ടുണ്ടെങ്കിൽ അതും നീക്കട്ടെ. തന്റെ അമ്മയുടെ പേരിൽ രണ്ട് വോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവാണെന്നും ചെന്നിത്തല പറഞ്ഞു. വോട്ടിംഗ് സമയത്ത് കൃത്രിമം നടന്നാൽ പിടികൂടാൻ കമ്മീഷൻ സംവിധാനങ്ങൾ ഒരുക്കണം.
കള്ളവോട്ടിന്റെ ബലത്തിൽ ജയിക്കാമെന്ന് എൽഡിഎഫ് കരുതേണ്ട. ലാവ്‌ലിൻ കേസിൽ പ്രതിയായ പിണറായി അഴിമതിക്ക് എതിരെ സംസാരിക്കുന്നു. മോഡി സർക്കാർ അഴിമതി നിരോധന നിയമത്തിൽ വെള്ളം ചേർത്തത് കൊണ്ടാണ് നടപടി എടുക്കാൻ കഴിയാത്തത്. പല തവണ പരാതികൾ കൊടുത്തിരുന്നു.
മോഡി നൽകിയ സൗകര്യം ഉപയോഗിച്ചാണ് പിണറായി രക്ഷപ്പെട്ടത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പുറം ചൊറിയുന്നു. അസംബന്ധ നാടകമാണ് നടക്കുന്നത്. ജുഡീഷ്യൽ അന്വേഷണം അതിന്റെ തെളിവ്. സിപിഎം - ബിജെപി ഡീൽ ഉറപ്പിച്ചത് നിതിൻ ഗഡ്കരി വഴിയാണെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
ഏറ്റവും ഒടുവിൽ ആഴക്കടൽ ഇടപാടിന്റെ രേഖകൾ എല്ലാം ഇപ്പോൾ പുറത്തു വരുകയാണ്. രഹസ്യ ഇടപാട് പുറത്ത് കൊണ്ടു വന്നതിൽ മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യം ഉണ്ടെന്നും ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ നിഷ്‌പക്ഷ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. ഒന്നാം പ്രതി പിണറായിയും രണ്ടാം പ്രതി മേഴ്സികുട്ടി അമ്മയുമാണ്. കൊല്ലം രൂപതയുടെ ഇടയലേഖനം വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. അപ്പോൾ ബിഷപ്പിനെതിരെ പറയുന്നു.
https://www.facebook.com/Malayalivartha


























