ആകാശത്തോളം ആവേശത്തിൽ അരുവിക്കര; യുഡിഎഫിന്റെ കോട്ട പിടിക്കാൻ എൽഡിഎഫ്, ആത്മവിശ്വാസത്തോടെ എൻഡിഎ, വിജയം ആർക്കൊപ്പം?

മീനവെയിലിനേക്കാൾ ചൂടാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്തിന്. ആവേശമോ ആകാശത്തോളവും. വിജയം പ്രവചനാതീതവുമാണ്. കാൽ നൂറ്റാണ്ടിലേറെയായി യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്ന അരുവിക്കര ഇത്തവണയും കൂടെ പോരുമെന്ന് യു.ഡി.എഫ് പറയുമ്പോൾ, കോൺഗ്രസിന്റെ കോട്ടപിടിക്കാനുള്ള വാശിയിലാണ് എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളത്രയും. ജനങ്ങൾ മാറി ചിന്തിക്കുമെന്ന ആത്മവിശ്വാസത്തോടെ എൻ.ഡി.എയും കളം നിറയുകയാണ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനഘട്ട പോരാട്ടത്തിന്റെ തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കെ.എസ്. ശബരീനാഥനും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫനും, എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടിയും.
'ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം, എനിക്ക് ഇവരേയും. അതാണ് എന്റെ ബലം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം കാണാൻ വരുന്ന ജനപ്രതിനിധി അല്ല താൻ. എം.എൽ.എ ആയതുമുതൽ ഇവർക്കൊപ്പം ഞാനും സഞ്ചരിച്ചു'. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. ആദിവാസി വിഭാഗങ്ങൾക്ക് മാത്രമായി ഇനിയുള്ള രണ്ട് ദിവസങ്ങൾ മാറ്റിവയ്ക്കാനാണ് ശബരീനാഥിന്റെ തീരുമാനം.
'വോട്ട് ചോദിക്കുന്നത് മൂന്ന് കാര്യം ഉറപ്പ് നൽകിയാണ്. വികസനം, സാന്നിദ്ധ്യം, കരുതൽ. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത വികസനങ്ങളുടെ തുടർച്ച ഇനിയും ഉണ്ടാകും. കഴിഞ്ഞ ആറ് വർഷമായി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങൾ കണ്ടിട്ടുണ്ടല്ലോ. വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്' എന്നും ശബരീനാഥ് വ്യക്തമാക്കി.
എന്നാൽ, ഇടത് സർക്കാർ ഇനിയും വരും, ജനപ്രതിനിധിയായാൽ നിങ്ങൾക്കൊപ്പം ഞാൻ എന്നുമുണ്ടാകും എന്ന വാഗ്ദാനമാണ് സ്റ്റീഫൻ കാത്തിരിക്കുന്നവർക്കെല്ലാം നൽകുന്നത്. അഞ്ച് വർഷക്കാലം കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ നടപ്പാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
'ഒരുപാട് പ്രശ്നങ്ങളുണ്ടിവിടെ. കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ, പൊതുസ്ഥാപനങ്ങളുടെ കുറവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. നഗരത്തിലേക്കുള്ള വെള്ളം കൊണ്ടുപോകുന്നത് അരുവിക്കരയിൽ നിന്നാണ്. എന്നാൽ ഇവിടത്തുകാർക്ക് വേണ്ടത്ര വെള്ളം കിട്ടുന്നില്ല. വിജയിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പിന്തുണ നൽകും' എന്ന വാഗ്ദാനവും നൽകി.
അതേസമയം, തിരഞ്ഞെടുപ്പ് ചൂടിലാണുള്ളതെങ്കിലും ശാന്തനാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടി. സൗമത്യയോടെയുള്ള പെരുമാറ്റം. ശാന്തമായാണെങ്കിലും വ്യക്തമായ മറുപടികൾ. നിഷ്കളങ്കരായ ജനതയാണ് അരുവിക്കര മണ്ഡലത്തിലുള്ളതെന്നാണ് ശിവൻകുട്ടിയുടെ അഭിപ്രായം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി മണ്ഡലം ഭരിക്കുന്നത് യു.ഡി.എഫും സംസ്ഥാനം ഭരിക്കുന്നത് എൽ.ഡി.എഫുമാണ്. ഇവർ തമ്മിലുള്ള തർക്കവും ഈഗോയും മണ്ഡലത്തിന്റെ വികസനത്തെ ബാധിച്ചിട്ടുണ്ട്. ഇരുമുന്നണികളേയും മടുത്ത വോട്ടർമാർ തനിക്കൊപ്പം നിൽക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
ആദിവാസി വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഇവിടെ വലിയൊരു പ്രശ്നമാണ് ചികിത്സാ സൗകര്യങ്ങളുടെ കുറവ്. ആധുനിക സൗകര്യമുള്ള ഒരു ആശുപത്രി ഇവിടില്ല. അത്യാഹിതം വന്നുകഴിഞ്ഞാൽ നഗരത്തിലെത്താൻ എറെ ബുദ്ധിമുട്ടാണ്. കോട്ടൂർ മേഖലയിലുള്ളവർ റോഡിലെത്തണമെങ്കിൽ രണ്ട് മണിക്കൂർ നടക്കണം. രോഗിയെ ചാക്കിൽ കിടത്തി പിടിച്ച് കൊണ്ട് മല ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ'. എന്നും അദ്ദേഹം പറയുകയുണ്ടായി.
എന്തൊക്കെയായാലും അരുവിക്കരയിൽ വോട്ടർമാരെ കയ്യിലെടുക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. ഒട്ടേറെ ആവേശത്തോടെ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുമ്പോൾ വിജയം ആര് കൈവരിക്കും എന്നത് കണ്ടുതന്നെ അറിയണം. വിജയത്തിന്റെ ദിനങ്ങൾ അരികിലെത്തി കഴിഞ്ഞു. അത് ആർക്കായിരുന്നാലും.
https://www.facebook.com/Malayalivartha


























