വിവാഹത്തിൽ പങ്കെടുത്ത 81 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; പള്ളിപ്പുറത്ത് വകഭേദം സംഭവിച്ച കോവിഡ് ആണോ എന്ന് സംശയം, വിവാഹ വിവരം വീട്ടുകാര്‍ ആരോഗ്യവകുപ്പിനെയോ, പൊലീസിനെയോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് സൂചന

എറണാകുളം പള്ളിപ്പുറത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരില്‍ 81 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. വിവാഹത്തിനെത്തിയ 87 പേരെ പരിശോധിച്ചതിൽ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. പള്ളിപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വീട്ടില്‍ 20, 21 തീയതികളിലായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന് പങ്കെടുത്ത തൃശൂര്‍ ഇടമുട്ടം സ്വദേശിയായ ബന്ധുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പലർക്കും കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തുന്നത്.
തുടര്‍ന്നായിരുന്നു ബാക്കിയുള്ളവരെക്കൂടി പരിശോധനക്ക് വിധേയമാക്കിയത് ഇതോടെയാണ് 81 പേർക്കും രോഗബാധ ഉണ്ടെന്ന് തെളിഞ്ഞത്. അതിവേഗ വ്യാപനമായതോടെ ബ്രിട്ടനില്‍ കണ്ടെത്തിയപോലുള്ള വകഭേദം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. സാമ്പിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വിവാഹം നടക്കുന്ന കാര്യം വീട്ടുകാർ പോലീസിലോ പഞ്ചായത്തിലോ അറിയിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.പള്ളിപ്പുറം ഒന്ന്, ആറ്, 21,22, വാര്‍ഡുകളില്‍ മാത്രമായി 60 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ രണ്ട് മുതല്‍ എട്ടുവരെയുള്ള വാർഡുകളിൽ ഉള്ളവരാണ്.
ഒന്ന്,21,22 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് അതിവേഗത്തില്‍ വ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാവർക്കും ഉടൻ തന്നെ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ജനങ്ങളെ ബോധവത്കരിക്കാന്‍ പഞ്ചായത്ത് തല മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണിയുടെ അധ്യക്ഷതത്തിൽ ആയിരുന്നു യോഗം. അടിയന്തരമായി വാര്‍ഡ്തല ആര്.ആര്.ടി യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോർട്ട് നൽകും.
വിവാഹവും മറ്റ് ചടങ്ങുകളും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശാനുസരണം മാത്രം നടത്താനും പങ്കെടുക്കുന്നവരുടെ എണ്ണം നൂറായികുറക്കാനും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























