നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറി ഹെലികോപ്റ്റർ ഇറങ്ങി; കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓട്ടോയിൽ സഞ്ചരിച്ച വിവരം സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴി മാറിയിരുന്നു. എന്നാൽ ആ സംഭവത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്, കോഴിക്കോട് സന്ദർശനത്തിൽ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചു .
നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. അതുകൊണ്ടാണ് പിന്നീട് ഓട്ടോറിക്ഷയിൽ രാഹുൽ യാത്ര ചെയ്യേണ്ടി വന്നത് .
അരമണിക്കൂറോളം സുരക്ഷാസേന അങ്കലാപ്പിലായി . വയനാട്ടിലെ പര്യടനത്തിനിടെ ഓട്ടോയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി തൊട്ടുപിന്നാലെ കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് എത്തുകയായിരുന്നു . ഒപ്പം കെ.സി.വേണുഗോപാൽ എംപിയും. പക്ഷേ ഇത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവിച്ചത് .
അതുകൊണ്ട് തന്നെ വൻ സുരക്ഷാ വീഴ്ചയും സംഭവിക്കുകയുണ്ടായി. വയനാട്ടിൽ നിന്നെത്തുന്ന കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചത് കടപ്പുറത്തെ ഹെലിപാഡിലായിരുന്നു .
ഇറങ്ങിയത് ആകട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രമെന്ന നിലയിൽ സ്ഥലത്ത് ഉണ്ടായിരുന്ന നടക്കാവ് പൊലീസ് സംഘം ഉടനടി ഈ വിഷയത്തിൽ ഇടപ്പെടുകയും ചെയ്തു. എസ്ഐ എസ്. നിയാസ് സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഏതെങ്കിലും വാഹനം വിളിക്കാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു .
എന്നാൽ സുരക്ഷ പരിഗണിച്ച് പൊലീസുകാർ കമ്മിഷണറെ ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് റോഡിലേക്കിറങ്ങിയ രാഹുൽ തൊട്ടടുത്ത് കണ്ട ഓട്ടോ വിളിച്ച് കടപ്പുറത്തേക്ക് പുറപ്പെടുകയായിരുന്നു. പൊലീസ് വഴി വിവരമറിഞ്ഞയുടൻ ഇവിടേക്ക് പുറപ്പെട്ട സുരക്ഷാസേന വഴിമധ്യേ രാഹുലിനെ കണ്ടുമുട്ടിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്.
നേരത്തേ നിശ്ചയിച്ച കോളജ് ഗ്രൗണ്ടിൽ രാഹുലിന് ഇറങ്ങാൻ ശനിയാഴ്ച വൈകിട്ട് കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച യുഡിഎഫുകാർ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപ്പാഡ്. ഈ ആശയക്കുഴപ്പത്തിനിടെയാണ് കോപ്റ്റർ ആദ്യം നിശ്ചയിച്ച സ്ഥലത്തുതന്നെ ഇറങ്ങിയത്.
https://www.facebook.com/Malayalivartha