ഇനി പിണറായി യുഗം തന്നെ... തലനരച്ച നേതാക്കള്‍ പലരും കൊതിച്ചിരുന്ന രാജ്യസഭാ സീറ്റിലേക്ക് വന്നെത്തിയത് രണ്ട് ഉപദേശക സിംഹങ്ങള്‍; പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുഖം മിനുക്കലില്‍ മുഖ്യ പങ്കു വഹിച്ചവര്‍ക്ക് അംഗീകാരമായി രാജ്യസഭാ സീറ്റ് നല്‍കിയതോടെ പലരും നിരാശയില്‍
ഒരു സര്‍ക്കാരിനെ നിലനിര്‍ത്താനും വളര്‍ത്താനും മാധ്യമങ്ങളുടെ പങ്ക് നന്നായി ഉപയോഗിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഉപദേഷ്ടാവായ ശിവദാസനും ഇതിന് വലിയ പങ്കാണ് വഹിച്ചത്. ജോണ്‍ ബ്രിട്ടാസിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നിശബ്ദമായി എകെജി സെന്ററിലിരുന്ന് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മുഖമായി ശിവദാസന്‍ മാറുകയായിരുന്നു. രണ്ടുപേര്‍ക്കുമുള്ള അംഗീകാരമായി ഈ രാജ്യസഭാ സീറ്റ് മാറി. ഇതോടെ രാജ്യസഭ മോഹിച്ച പ്രമുഖരടക്കം നിരാശയിലായി.
പാര്‍ട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതില്‍ വര്‍ഷങ്ങളായി ജോണ്‍ ബ്രിട്ടാസ് പങ്കു വഹിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സല്‍പേര് ഉയര്‍ത്തിപ്പിടിക്കുക എന്നതാണു ശിവദാസന്റെ ജോലി. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രൂപരേഖ തയാറാക്കുന്നതിലും ഇരുവരും പങ്കു വഹിച്ചു. കണ്ണൂരുകാരായ സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവിനും പാര്‍ട്ടിയുടെ അനൗദ്യോഗിക സമൂഹമാധ്യമ ഉപദേഷ്ടാവിനും ഒരുമിച്ചു രാജ്യസഭാ സീറ്റ് ലഭിച്ചതു ശ്രദ്ധേയമായി.
പാര്‍ട്ടി ശ്രേണിയിലെ പ്രമുഖരെ പിന്തള്ളി ബ്രിട്ടാസിന്റെ ആരോഹണം സിപിഎമ്മിനകത്തു ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവമാണ് വഴിയൊരുക്കിയതെന്നു കരുതുന്നവരേറെ. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നിയോഗിച്ചത്. അന്നു മുതല്‍ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മാണത്തില്‍ പങ്കു വഹിക്കുന്നവരില്‍ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്.
മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രകളില്‍ നിഴല്‍ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താല്‍പര്യ പ്രകാരമായിരുന്നു. എല്‍ഡിഎഫിന്റെ പ്രചാരണ രീതികളാകെ നവീകരിച്ചുള്ള 2016 ലെയും 2021 ലെയും ക്യാംപെയ്ന്‍ പിണറായിക്കായി രൂപകല്‍പന ചെയ്തതില്‍ വഹിച്ച നേതൃപരമായ പങ്കിനുള്ള പാരിതോഷികമായി രാജ്യസഭാ സീറ്റിനെ കാണുന്നുവരുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ. മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തില്‍ അംഗമാണ്.
തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസിനെപ്പോലെ മറ്റൊരു റാങ്ക് ജേതാവാണ് ശിവദാസനും. കാലിക്കറ്റ് സര്‍വകലാശായില്‍ ബിഎ ഹിസ്റ്ററി ഒന്നാം റാങ്കുകാരനായ ശിവദാസന്‍ 'പഠിക്കുക, പോരാടുക' എന്ന എസ്എഫ്‌ഐ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയ നേതാവാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡിയും ജെഎന്‍യുവില്‍നിന്നു പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രിയും നേടി. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖങ്ങളിലൊന്നായ ശിവദാസന്‍ നിലവില്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചു സമൂഹ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സൈബര്‍ പ്രചാരണത്തിന്റെ ഏകോപനം നിര്‍വഹിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം.
കെ.കെ. രാഗേഷിനു വീണ്ടും സീറ്റ് നല്‍കുന്നതു പരിഗണിക്കാമെന്നു കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടെങ്കിലും സമീപകാലത്തു പാര്‍ട്ടിയുടെ ഉന്നത നേതൃനിരയില്‍പെട്ടവര്‍ക്കു മാത്രമാണു രാജ്യസഭയില്‍ രണ്ടാം അവസരം നല്‍കിയതെന്ന് ഇവിടത്തെ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തവണ ഒഴിവു വന്നപ്പോള്‍ സെക്രട്ടേറിയറ്റ് നിശ്ചയിച്ച ശേഷം എളമരം കരീമിനായി മാറേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പ് വീണ്ടും തഴയപ്പെട്ടു.
ഇതോടെ സിപിഎം സഹയാത്രികനായി 2 പതിറ്റാണ്ട് പൂര്‍ത്തികരിച്ചിട്ടും പാര്‍ലമെന്ററി പ്രവര്‍ത്തനം അദ്ദേഹത്തിന് അകലെയായി. കോണ്‍ഗ്രസിലും സിപിഎമ്മിന്റെ ഭാഗമായും പ്രവര്‍ത്തിച്ച ചെറിയാന് ഇതുവരെ നിയമസഭയിലോ പാര്‍ലമെന്റിലോ എത്താനായില്ല. നിയമസഭാ സ്ഥാനാര്‍ഥിത്വത്തില്‍ തഴയപ്പെട്ട തോമസ് ഐസക് അടക്കമുള്ള മന്ത്രിമാരുടെ പേര് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഈ ഘട്ടത്തില്‍ മന്ത്രിമാരില്‍ ഒരാളെ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha