എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിനോദിനി ബാലകൃഷ്ണനും ചിട്ടി ഉറപ്പായി..... മേയ് 2 ന് മുമ്പ്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിനോദിനി ബാലകൃഷ്ണനും ചിട്ടി ഉറപ്പായി.
മേയ് 2 ന് മുമ്പ് സ്വര്‍ണക്കടത്ത് ആരോപണത്തിന്റെ മറവില്‍ നില്‍ക്കുന്ന സിപിഎം നേതാക്കളെയും ഇടതു സര്‍ക്കാരിലെ പ്രമുഖരെയും കുരുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ഇതില്‍ രാഷ്ട്രീയമില്ല. പക മാത്രമാണ് ഉള്ളത്.
തങ്ങള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ നീക്കങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഒരു കാരണവരാലും സര്‍ക്കാര്‍ ഉന്നതരെ വെറുതെ വിടേണ്ടെന്നാണ് തീരുമാനം.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്‌ഐആറുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും കോടതി വിമര്‍ശിച്ചു. ഏതെങ്കിലും തരത്തില്‍ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കില്‍ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഏതാനും ദിവസങ്ങള്‍ മാത്രം ആയുസുള്ള ഒരു സര്‍ക്കാര്‍ ആവശ്യമില്ലാത്ത ഒരു കാര്യത്തിന് എന്തിനാണ് തുനിയുന്നതെന്ന അഭിപ്രായവും സര്‍ക്കാര്‍ വ്യത്തങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അങ്ങനെ ചെയ്യാതിരുന്നാല്‍ അത് ആക്ഷേപത്തിന് ഇടയാക്കുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ കരുതുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഏജന്‍സികള്‍ തമ്മില്‍ നടക്കുന്ന നിയമപോരാട്ടത്തിലെ വഴിത്തിരിവാണ് ഈ ഉത്തരവ്.
കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയിലെ കേസ് മാനേജ് ചെയ്യാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിച്ചില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ വ്യത്തങ്ങളിലുണ്ട്.
ഇഡിക്കെതിരെ രണ്ട് എഫ്‌ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരുന്നത്. സ്വപ്ന സുരേഷിന്റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. രണ്ടാമത്തേത് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്.
മുഖ്യമന്ത്രി അടക്കം സംസ്ഥാനസര്‍ക്കാരിന്റെ തലപ്പത്തുള്ള പ്രധാനനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്നതായിരുന്നു മൊഴി. കള്ളത്തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയപ്പോള്‍ തന്നെ അത് വേണ്ടെന്ന് അഭിപ്രായം ഉയര്‍ന്നതാണ്.
മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അധികാരപരിധിയില്‍ കടന്നുകയറാന്‍ കഴിയില്ലെന്നും ഇഡി ഹര്‍ജിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്‌ഐആറുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇ ഡി യുടെ അധികാര പരിധിയെ കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്ന സര്‍ക്കാരാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്.
ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാം. ഇത് പരിശോധിക്കാന്‍ എത്രയും പെട്ടെന്ന് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടി കൂടിയാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയടക്കം കേരളത്തിന്റെ അഭിമാനപദ്ധതികള്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന വലിയ ആരോപണങ്ങളാണ് സര്‍ക്കാരും എല്‍ഡിഎഫും നടത്തിയിരുന്നത്. അതാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്.
"
https://www.facebook.com/Malayalivartha