ഉമ്മൻ ചാണ്ടിയുടെ മാതൃക ചെന്നിത്തലയും പിന്തുടർന്നാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന; സഭയിൽ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്
വൻ ഭൂരിപക്ഷത്തിൽ ഇടതു മുന്നണി തുടർഭരണം നേടിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി. ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുൻപ് 2016ലെ പരാജയത്തോടെ ഉമ്മൻചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു.
ഈ മാതൃകയിൽ ചെന്നിത്തലയും മാറി നിന്നാൽ നാലാംവട്ടം പറവൂരിൽ നിന്ന് വിജയിച്ചെത്തുന്ന വി. ഡി സതീശൻ പ്രതിപക്ഷ നേതാവാകും. ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്.
ചെന്നിത്തലയുടെ നേതൃത്വം കോൺഗ്രസിന് ശക്തി പകർന്നില്ലെന്ന വികാരം പാർട്ടിയിൽ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകൾ ബഹു ഭൂരിപക്ഷമുളള മണ്ഡലത്തിൽ നിന്നും 21,031 വോട്ടിന് വിജയിച്ച് സഭയിലേക്കെത്തിയ വി. ഡി സതീശന് സാദ്ധ്യതയേറിയത്.
നിലവിൽ കോൺഗ്രസിൽ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി. ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്. മുൻപ് കെപിസിസി വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള സതീശൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ ധനമന്ത്രിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നൽകിയിരുന്ന സൂചന.
ലോട്ടറി, മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനായതിനാലാണ് ഇത്തരമൊരു സൂചന ആദ്യം നൽകിയതും എന്നാൽ ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കുമെന്ന സൂചന വരുന്നത്.
https://www.facebook.com/Malayalivartha